ആലപ്പുഴ: യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല സംഘടനയുടെ യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് കൂട്ട അവധിയെടുത്തത് വിവാദമാകന്നു. യാത്രാക്ളേശം അതിരൂക്ഷമാകുമെന്ന് വ്യക്തമായിട്ടും ഭരണാനുകൂല സംഘടനയുടെ സമ്മേളനം വിജയിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത് കൊടുംക്രൂരതയായെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.
കെ.എസ്ആര്‍ടിഇഎ(സിഐടിയു)യുടെ യൂണിറ്റ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് ഇന്നലെ കൂട്ടഅവധി നല്‍കിയത്. ജീവനക്കാര്‍ ഇല്ലാത്തതു മൂലം ഹരിപ്പാട്ട് 27 സര്‍വീസുകളും ആലപ്പുഴയില്‍ 13 സര്‍വീസുകളും റദ്ദാക്കി. ആലപ്പുഴ ഡിപ്പോയില്‍ മാത്രം 70 കണ്ടക്ടര്‍മാരും 49 െ്രെഡവര്‍ മാരും അടക്കം 119പേരാണ് ഇന്നലെ അവധിയെടുത്തത്. ഹരിപ്പാട് ഡിപ്പോയില്‍ 80ല്‍ അധികം ജീവനക്കാരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അവധിയെടുത്തു. ഹരിപ്പാട് ആകെയുള്ള 50 സര്‍വീസുകളില്‍ 23 എണ്ണം മാത്രമാണ് നടത്തിയത്.
ജീവനക്കാരില്ലാത്തതു മൂലം 13 സര്‍വീസുകള്‍ ആലപ്പുഴയില്‍ റദ്ദാക്കി. സാധാരണ ദിവസങ്ങളില്‍ ജീവനക്കാരില്ലാത്തതിനാലും, ബസുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടും സര്‍വ്വീസ് റദ്ദാക്കുന്നതിനാല്‍ രൂക്ഷമായ യാത്രക്ലേശം നേരിടുന്നത്.
അതിനിടെയാണ് ഏറ്റവും പ്രമുഖമായ രണ്ടു ഡിപ്പോകളില്‍ നിന്നും ജീവനക്കാര്‍ സമ്മേളനം വിജയിപ്പിക്കാന്‍ കൂട്ടത്തോടെ വിട്ടു നിന്നത് യാത്രക്കാര്‍ക്കാണ് ഇരുട്ടടിയായി. സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്താത്ത സ്ഥലങ്ങളിലെ യാത്രക്കാരും ദീര്ഘദൂരയാത്രക്കാരുമാണ് ഏറെ വലഞ്ഞത്. ഭരണമാറ്റത്തെ തുടര്‍ന്ന് സ്ഥലം മാറ്റം ഭയന്നാണ് പലരും അവധിയെടുത്ത് സമ്മേളനത്തില്‍ പങ്കെടുത്തതത്രെ.
അവധിയെടുത്ത ജീവനക്കാരുടെ പേരുവിവരങ്ങള്‍ സ്റ്റേഷന് പരിസരത്തെ പ്രത്യേക ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അവധിയെന്ന തലക്കെട്ടിലാണ് ജീവനക്കാരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: