ന്യൂദൽഹി: നിക്ഷേപതട്ടിപ്പ് കേസിലെ പ്രതിയും സഹാറ ഗ്രൂപ്പ് ഉടമയുമായ സുബ്രതോ റോയിക്ക് പരോളിൽ തുടരണമെങ്കിൽ 300 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
സെപ്റ്റംബര്‍ 15നു മുമ്പ് പണം കെട്ടിവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിഹാര്‍ ജയിലിലേക്കു തിരിച്ചുപോകേണ്ടിവരുമെന്നും കോടതി വാക്കാല്‍ മുന്നറിയിപ്പു നല്കി. പരോള്‍ നീട്ടണമെന്നാവശ്യപ്പെട്ടും പണമുണ്ടാക്കുന്നതിനുവേണ്ടി സഹാറ ഗ്രൂപ്പിന്റെ വസ്തുവകകള്‍ വില്ക്കുന്നിനായും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുബ്രതോയ്ക്കു കോടതി നിര്‍ദേശം നല്‍കിയത്. സെപ്റ്റംബര്‍ 16നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്
സഹാറ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനും ചേര്‍ന്ന് മാനദണ്ഡങ്ങള്‍ മറികടന്ന് 24,000 കോടി രൂപ നിക്ഷേപകരില്‍നിന്നു പിരിച്ചെന്ന കേസില്‍ സുബ്രതോ റോയിയെ 2014 മാര്‍ച്ചിലാണ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: