ചെറുതോണി: ബസ് സ്റ്റാന്‍ഡിന് സമീപം അനധികൃത കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. ടൗണില്‍ നിര്‍മ്മാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്ത് കൂറ്റന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടും ബന്ധപ്പെട്ടവര്‍ കണ്ണടക്കുകയാണ്. ചെറുതോണി ഡാമിന് താഴെ ഭാഗത്ത് ചെറുതോണി പാലത്തിനും ബസ്റ്റാന്‍ഡിനും സമീപത്തായാണ് നിര്‍മ്മാണം നടത്തുന്നത്. ഇടുക്കി ഡാം നിറഞ്ഞുകഴിഞ്ഞാല്‍ വെള്ളം തുറന്നു വിടേണ്ടത് പെരിയാറ്റിലേയ്ക്കാണ്. ചെറുതോണി ടൗണിന് സമീപത്തുകൂടിയാണ് പെരിയാര്‍ ഒഴുകുന്നത്. നാലുഷട്ടര് ഒരേ സമയം തുറന്നു വിടേണ്ടി വന്നാല്‍ ടൗണ്‍ വെള്ളിത്തിനടിയിലാകും. അതിനാല്‍ കെഎസ്ഇബി ഈ പ്രദേശം നിര്‍മ്മാണ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും കെട്ടിട നിര്‍മ്മാണം തടയുകയും ചെയ്തിരുന്നു. പിന്നീട് ചെറുതോണി ടൗണില്‍ കുറെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും പകുതിയിലേറെ പേര്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുകയും ചെയ്തു. ഇതിനിടെ സ്വകാര്യ വ്യക്തി നിര്‍മ്മാണ നിരോധിത മേഖലയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. കോടതിയുത്തരവ് പ്രകാരം പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത് തടഞ്ഞിരിക്കുകയാണ്. പിന്നീട് ഐഎന്‍ടിയുസി ഓഫീസിനുവേണ്ടി ബസ്റ്റാന്‍ഡിനടുത്ത് ബഹുനില കെട്ടിടം നിര്‍മ്മിച്ചതു സംബന്ധിച്ചും കേസുകള്‍ നിലവിലുണ്ട്. ഇതിന് സമീപത്താണ് ഒരു തീയേറ്ററിന്റെ വലുപ്പത്തില്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. ഒരാഴ്ച്ചയായി നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന് കഴിഞ്ഞ ദിവസം ഒരു രാത്രി കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ചു. ബാക്കിയുള്ള പണികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇടുക്കി വില്ലേജാഫീസറും ഇടുക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കെട്ടിട ഉടമയ്ക്ക് നേരിട്ട് കത്തു നല്‍കിയിരുന്നു. എന്നിട്ടും നിര്‍മ്മാണം ധ്രുതഗതിയില്‍ നടത്തി വരികയാണ്. കെട്ടിട നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഇടുക്കി പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കും കത്തു നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ല. ജില്ലാ കളക്ട്രറെയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിവരമറിയിച്ചുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നതിന് പകരം മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: