ശാന്തമ്പാറ: മൂന്ന് മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി പോലീസ് പിടികൂടി. സംഭവത്തില്‍ കഞ്ചാവ് കൃഷി ചെയ്ത മാവറസിറ്റി ചെമ്പാരിയില്‍ വര്‍ഗ്ഗീസ് എന്നയാളെ അറസ്റ്റ് ചെയ്തു. മൂന്നാര്‍ എഎസ്പി മെറിന് ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് കേസ് പിടികൂടുന്നത്. എഎസ്പി ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ എത്തി പോലീസ് സംഘത്തെയും കൂട്ടി മാവറസിറ്റിയില്‍ എത്തിയാണ് കേസ് പിടികൂടിയത്. ഏകദേശം അഞ്ച് മാസത്തോളം വളര്‍ച്ചയുള്ള കഞ്ചാവ് ചെടിയാണിത്. സമീപത്തായി വീടുകളുണ്ടെങ്കിലും ചെടി ഇത്രയും കാലം ആരുടെയും കണ്ണില്‍പെടാതെ നിന്നു. മറ്റ് ചെടികളൊന്നും ഇതിന് സമീപത്തായി ഉണ്ടായിരുന്നില്ല. താന്‍ നട്ട് വളര്ത്തയിതാണ് ചെടിയെന്ന് വര്‍ഗ്ഗീസ് സമ്മതിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശാന്തമ്പാറ എസ്ഐ പി എസ് സുബ്രഹ്മണ്യനും എഎസ്പിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞമാസം ജില്ലയിലെത്തിയ സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ് ജില്ലയില്‍ കഞ്ചാവ് കൃഷി നടക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ ജില്ലയിലെ എക്സൈസ് ഇത് നിരസിക്കുകയും ചെയ്തു. ജില്ലയിലെ തോട്ടങ്ങളില്‍ കഞ്ചാവ് കൃഷി നടക്കുന്നതായി വിവരമുണ്ട്. അതേ സമയം ജില്ലയില്‍ വ്യാപകമായ പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്. വന്‍തോതിലുള്ള കഞ്ചാവ് കൃഷിയില്ല എന്ന് പറയുമ്പോളും ഇത്തരത്തില്‍ കേസ് പോലീസ് പിടികൂടിയാല്‍ എകസൈസിന് നാണക്കേടാകുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: