പത്തനംതിട്ട: ആറന്മുള്ള വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ പാടശേഖരങ്ങള്‍ക്ക് സമീപം നെല്‍കൃഷി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യമം ഫലം കാണണമെങ്കില്‍ കേന്ദ്ര സഹായം അനിവാര്യം. ഇവിടെ കൃഷിയിറക്കാന്‍ കേന്ദ്ര പദ്ധതികളെ കൂട്ടുപിടിക്കാനാണ് നീക്കം.
കേന്ദ്രത്തിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആറന്മുളയിലെ നെല്‍പ്പാടങ്ങളില്‍ നൂറുമേനി വിളയിക്കാനാണ് ലക്ഷ്യം.
ഇതനുസരിച്ചുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നികത്തിയ പാടശേഖരങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി നെല്‍കൃഷി നടത്തുമെന്നാണ് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടും സ്ഥലം ഏറ്റെടുക്കുന്നതതിലെ നൂലാമാലയുമെല്ലാം കണക്കാക്കി പദ്ധതി പ്രദേശത്തിന് സമീപമുള്ള തരിശുനിലങ്ങളില്‍ കൃഷിയിറക്കാനുള്ള പദ്ധതി ഉദ്യോഗസ്ഥര്‍ രൂപപ്പെടുത്തി. കര്‍ഷകരുടെ യോഗം വിളിച്ച് അമ്പത്തി ആറു ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കാമെന്ന് കണ്ടെത്തി.
തരിശു പാടങ്ങളില്‍ പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് കൃഷി യോഗ്യമല്ലാതായി. വെള്ളം ഒഴിഞ്ഞു പോകാന്‍ സൗകര്യമില്ലാതായതോടെ നെല്‍പ്പാടങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. ഈ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കണമെങ്കില്‍ വലിയ ചെലവ് വരും. കൃഷി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച കര്‍ഷകരും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവും മറ്റ് സഹായങ്ങളും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആറന്മുളയിലെ ഒരു ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കാന്‍ നാല്പതിനായിരത്തോളം രൂപ ചെലവഴിക്കണം. കൃഷി ചെയ്യാന്‍ കണ്ടെത്തിയ 56 ഹെക്ടര്‍ നിലം ഒരുക്കിയെടുക്കാന്‍ മാത്രം രണ്ടു കോടിയിലേറെ ചെലവാക്കേണ്ടി വരും. തോടും നീര്‍ച്ചാലുകളും നവീകരിക്കാനും വന്‍ തുക വേണം.നാല് കിലോമീറ്റര്‍ ദൂരത്തില്‍ കോഴിത്തോട് നവീകരിക്കാന്‍ ചെറുകിട ജലസേചനവകുപ്പ് എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനാവശ്യമായ ഫണ്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭിച്ചിട്ടുമില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കൂട്ടുപിടിച്ചേ ആറന്മുളയില് കൃഷിയിറക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: