ലൗ ജിഹാദ് സംഭവത്തില്‍ എന്‍ഐഎയും പോലീസും സംയുക്തമായി അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. പെണ്‍കുട്ടി വീടുവിട്ടു പോയ ലൗ ജിഹാദ് കേസിലുള്‍പ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകയ്ക്കും യുവാവിനും സംഭവത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞത് ജൂലായ് 27 നാണ്.
ജൂണ്‍ 13ന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഉത്തരവ്. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ നിരവധിയാണ്. പ്രണയം നടിച്ച് മതംമാറ്റിയുള്ള നടപടികള്‍ ആദ്യം അംഗീകരിച്ചിരുന്ന പലരും പിന്നീട് നിലപാട് മാറ്റിയെങ്കിലും ലൗജിഹാദും മതപരിവര്‍ത്തനവും നിര്‍ബാധം നടക്കുകയാണ്.
പ്രധാനമായും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് ചതിയില്‍ പെട്ടിട്ടുള്ളത്. അത്തരത്തില്‍പ്പെട്ട ചിലര്‍ ഐഎസില്‍ എത്തിപ്പെട്ടെന്ന റിപ്പോര്‍ട്ട് ഏറെ ആശങ്കയാണ് നാട്ടിലുണ്ടാക്കിയിട്ടുള്ളത്. നാലുവര്‍ഷത്തിനിടയില്‍ രണ്ട് മതപാഠശാലകള്‍ മാത്രം കേന്ദ്രീകരിച്ച് 5793 പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 78 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. 4719 ഹിന്ദുപെണ്‍കുട്ടികളും 1074 ക്രിസ്തീയ യുവതികളും മതംമാറ്റപ്പെട്ടു. ഇതിനെതിരായ വികാരം വ്യാപകമായി ഉയരുന്നുണ്ട്.
ഇവയ്ക്കിടയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
മുംബൈ കേന്ദ്രീകരിച്ചാണ് മതപരിവര്‍ത്തനത്തിന് പണമെത്തുന്നതെന്ന് വ്യക്തമായി. വിദഗ്ധപരിശീലനം ലഭിച്ച കൊടുംഭീകരുടേതിന് സമാനമായ പരിശീലനം സിദ്ധിച്ചിട്ടുള്ള ആളാണ് മുംബൈയില്‍നിന്നും അറസ്റ്റിലായ ആര്‍ഷി ഖുറേഷിയെന്ന് അന്വേഷണസംഘം കണ്ടെത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന ശൈലിയാണ് ഖുറേഷിയുടേത്.
അതിര്‍ത്തികളില്‍ നിന്നും സേന പിടികൂടുന്ന കൊടുംഭീകരരുടേതിന് സമാനമായ രീതിയാണ് ഇത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎയുടെയും റോയുടെയും ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളില്‍ ഇയാളെ ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. രാജ്യാന്തര ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ഇയാള്‍ മറ്റ് പല കാര്യങ്ങളും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു, ക്രിസ്ത്യന്‍ യുവതീയുവാക്കളെ മതംമാറ്റിയ കാര്യവും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇയാള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിച്ച് മതംമാറ്റുന്നതിന് വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും വന്‍തുക കൈപ്പറ്റിയെന്ന ഖുറേഷിയുടെ വെളിപ്പെടുത്തല്‍ സക്കിര്‍ നായിക്കിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇതെല്ലാം വച്ചുനോക്കുമ്പോള്‍ കേവലമൊരു സംസ്ഥാന പോലീസിന്റെ കൈയില്‍ അന്വേഷണം നില്‍ക്കില്ലെന്നുറപ്പാണ്. അവിടെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം പ്രസക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: