തിരുവനന്തപുരം: തലസ്ഥാന മൃഗശാലയില്‍ ഈ ഓണത്തിന് പീലി വിടര്‍ത്തിയാടാന്‍ വെള്ള മയിലുകള്‍ എത്തുന്നു. സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിസ്മയമൊരുക്കാന്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നാണ് പുതിയ അതിത്ഥികള്‍ എത്തുന്നത്. ഇവിടെ ഉണ്ടായിരുന്ന വെള്ള മയില്‍ 2002ല്‍ പ്രായാധിക്യത്താല്‍ ചത്തതോടെ ഇവയുടെ പീലിയഴക് ആസ്വദിക്കാന്‍ കഴിയാത്ത നിരാശയിലായിരുന്നു സന്ദര്‍ശകര്‍. ഓണത്തോടെ ഈ നിരാശയ്ക്ക് പരിഹാരമാകും.
രണ്ട് ആണ് മയിലുകളും രണ്ട് പെണ് മയിലുകളുമാണ് മൃഗശാലയ്ക്ക് ചന്തം പകരുവാന്‍ തമിഴകത്തുനിന്ന് വരുന്നത്. ഓണക്കാഴ്ചകള്ക്കായി എത്തുന്ന സഞ്ചാ
രികളെ ആകര്‍ഷിക്കുവാന്‍ വെള്ള മയിലുകള്‍ക്ക് പുറമെ നാഗാലാന്റ് മൃഗശാലയില്‍ നിന്ന് ഒരു ജോഡി ഹിമാലയന്‍ കരടികളും തലസ്ഥാന മൃഗശാലയില്‍ എത്തുന്നുണ്ട്. പ്രായാധിക്യത്താല്‍ ഉശിരു ചോര്‍ന്ന നമ്മുടെ മൃഗശാലയിലെ ഹിമാലയന്‍ കരടികള്‍ കാണികള്‍ക്ക് മടുത്തുതുടങ്ങിയിരുന്നു. ഇനിമുതല്‍ രണ്ടു വയസുമാത്രം പ്രായമുള്ള നാഗാലാന്റിലെ കരടികളുടെ ശൗര്യം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമാകും.
വെള്ള മയിലുകള്‍ക്ക് പകരമായി രണ്ട് ജോഡി റിയ പക്ഷികളെയാണ് നമ്മള് ചെന്നൈ മൃഗശാലയ്ക്ക് നല്‍കുന്നത്. ഹിമാലയന്‍ കരടിക്ക് പകരം രണ്ട് കടുവകളെയാണ് നാഗാലാന്റിന് കൈമാറുന്നത്. വന്യജീവി നിയമപ്രകാരം ഇത്തരം ജീവികളെ വാങ്ങാനോ വില്‍ക്കാനോ അനുമതിയില്ല. അതിനാല്‍ മൃഗശാലകള്‍ പരസ്പരം വച്ചുമാറുകയാണ് പതിവ്. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് ഇത്തരം കൈമാറ്റം നടക്കുന്നത്. തിരുവനന്തപുരം മൃഗശാലയ്ക്ക് കേന്ദ്ര വനം വന്യജീവി മന്ത്രാലയം ഇതിന് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ കൈമാറ്റം നടന്നില്ല. ഇപ്പോള്‍ കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കി ഓണത്തിന് വെള്ള മയിലുകളെയും ഹിമാലയന്‍ കരടികളെയും ഇവിടേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗശാല അധികൃതര്‍.
55 ഏക്കര്‍ വിസ്തൃതിയില്‍ ഭാരതത്തില്‍ ആദ്യമായി ആരംഭിച്ച മൃഗശാലയാണ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ സ്വപ്നമായിരുന്നു തലസ്ഥാനത്ത് മൃഗശാല എന്നത്. അദ്ദേഹത്തിന്റെ സഹോദരന് ഉത്രം തിരുനാള്‍ മഹാരാജാവായപ്പോഴാണ് മൃഗശാല യാഥാര്‍ത്ഥ്യമാക്കിയത്. 1857 ല്‍ ഒരു മ്യൂസിയമാണ് അദ്ദേഹം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ 1859 ല്‍ മൃഗശാലയും പാര്‍ക്കും ആരംഭിക്കുകയായിരുന്നു. പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇന്ന് തലസ്ഥാനത്തെ ഈ മൃഗശാല. കാലാനുസൃതമായ മാറ്റങ്ങളും പുതുമയും തേടി ലോകത്തിന്റെ പല ഭാഗത്തുനിന്നും മൃഗങ്ങളെയും പക്ഷികളെയും ഇവിടെ എത്തിക്കുന്നുണ്ട്. അടുത്തുതന്നെ ആഫ്രിക്കയില്‍ നിന്ന് തീവിഴുങ്ങി പക്ഷി, ഓസ്ട്രേലിയയില്‍ നിന്ന് കുമ, മദിരാശിയില്‍ നിന്ന് വെള്ള സിംഹം, ജിറാഫ്, സീബ്ര, നീലഗിരി ലാംഗൂര്‍ തുടങ്ങി വൈവിധ്യങ്ങള്‍ ഏറെയുള്ള അതിഥികളെ തലസ്ഥാന മൃഗശാലയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മൃഗശാല ഡയറക്ടര്‍ പറയുന്നു. ഇവയ്ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാന്‍ വേണ്ട അന്തരീക്ഷം മൃഗശാലയില്‍ സജ്ജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: