മൂവാറ്റുപുഴ: കണ്‍സ്യൂമര്‍ ഫെഡ് സാധനങ്ങള്‍ വാങ്ങിയതിലും ചെലവ്, നടത്തിപ്പ് എന്നിവയിലും അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ ത്വരിത അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡിവൈഎസ്പി ഫിറോസ്.എം.ഷഫീഖ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
2011 മുതല്‍ 15വരെ സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു ആരോപണമെന്നും അന്വേഷണം നടത്തിയപ്പോള്‍ ഒന്നും കണ്ടെത്തിയില്ലെന്നുമാണ് മുന്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് പാടെ തള്ളി.
കമ്പ്യൂട്ടര്‍, സ്റ്റേഷനറി, ശബരിമലയിലേയ്ക്കുള്ള കുടിവെള്ളം, ത്രിവേണി മാര്‍ക്കറ്റുകള്‍ക്ക് നല്കിയ പരസ്യങ്ങള്‍, സാധനങ്ങള്‍ വാങ്ങല്‍ എന്നിവയില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്മാന് ജോയ് തോമസ്, മുന്‍ എംഡി റജി.ജി. നായര്‍ എന്നിവരും പ്രതികളാണ്.
ചെയര്‍മാനും എംഡിയും വിമാനയാത്ര നടത്തിയതിന്റെ പേരില്‍ 20 ലക്ഷത്തോളം രൂപ ചെലവഴിച്ചതും ഇന്നോവകാര്‍ വാങ്ങിയതും അന്വേഷിക്കുന്നുണ്ടെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: