സിപിഎം അക്രമത്തില്‍ പരിക്കേറ്റ സതീശനും ഗായത്രിയും
കൊല്ലം: പൊതു സ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ദളിത് കുടുംബത്തിന് നേരെ സിപിഎം ആക്രമണം. അഞ്ചാലുംമൂട് പനയം ചിറ്റയം പുല്ലുവാല കോളനിയിലാണ് സംഭവം. ചിറ്റയം കുന്നുകല്ലുവിള വീട്ടില്‍ സതീശന്(61), രാഹുല്‍ ഭവനത്തില്‍ ഗായത്രി(32), നിഷ(32) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സിപിഎം നേതാവും പനയം ഗ്രാമപഞ്ചായത്തംഗവുമായ വിജയാനന്ദന്റെ നേതൃത്വത്തിലെത്തിയ അക്രമി സംഘമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പോലീസില്‍ മൊഴി നല്കി. കഴിഞ്ഞ ദിവസം പകല്‍ പതിനൊന്നോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ മദ്യപാനം പതിവായിരുന്നു. ഇത് സതീശന് ചോദ്യം ചെയ്തു.
തുടര്‍ന്നാണ് ഇതിന്റെ വിരോധത്തില്‍ സിപിഎമ്മുകാര്‍ അക്രമണം നടത്തിയത്. മദ്യക്കുപ്പി കൊണ്ടുള്ള അക്രമത്തില്‍ സതീശന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം കുപ്പി കൊണ്ട് പോറുകയും ചെയ്തു. ഗായത്രിയുടെ കൈയ്ക്കാണ് പരിക്ക്. നിഷയുടെ ഉടുതുണി വലിച്ചു കീറിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീടുകയറിയാണ് സംഘം ഇവരെ മര്‍ദ്ദിച്ചത്.
അതേ സമയം അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്റ്റേഷനില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. സ്റ്റേഷനിലെത്തിയ തങ്ങളോട് അധികാരത്തിലിരിക്കുന്നത് സിപിഎം നേതൃത്വം നല്കുന്ന ഭരണമാണെന്നും നിന്നെയും മക്കളെയും കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അക്രമിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.
തുടര്‍ന്ന് കൊല്ലം എസിപിക്ക് പരാതി നല്‍കുകയായിരുന്നു. തങ്ങളുടെ കുടുംബത്തിലുള്ള കുട്ടികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. അതിന്റെ വിരോധവും അക്രമത്തിന് പിന്നിലുണ്ട്.
ദിനം പ്രതി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും പട്ടികജാതിക്കാരായ തങ്ങള്‍ക്ക് സിപിഎം ഭരിക്കുമ്പോള്‍ സ്റ്റേഷനില്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: