തിരുവനന്തപുരം: നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം ആദ്യംമുതല്‍ തന്നെ പദ്ധതിയെ എതിര്‍ത്തിരുന്നു. പദ്ധതിക്ക് അനുമതി നല്കിയ സംസ്ഥാനങ്ങളെ മാത്രമായിരിക്കും വിധി ബാധിക്കുകയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നദികളില്‍ ഒരു കാരണവശാലും യോജിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനെ കേരളം നിയോഗിക്കാതിരുന്നത് കേസ് കേരളത്തെ ബാധിക്കുന്നത് അല്ലാത്തതിനാലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ഇന്ത്യന്‍ പീനല്‍കോഡ് അനുസരിച്ച് കൊലക്കേസില്‍ കോടതിക്കു പുറത്തുള്ള തീര്‍പ്പ് പറ്റില്ലെന്നും കടലിലെ കൊലയുമായി ബന്ധപ്പെട്ട് അത്തരമൊരു സാധ്യതയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസ് ശക്തമായിട്ടാണ് മുന്നോട്ടുകൊണ്ട്പോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ഉണ്ട്. ഇറ്റലിക്കാരെ സംരക്ഷിക്കാനല്ല കേസ് നടത്തുന്നത്. നീതി നടപ്പാക്കി കിട്ടാനാണ്. ഇറ്റലിയില്‍ നടക്കുന്ന പ്രചരണം അകാരണമായി അവരുടെ കപ്പല്‍ജീവനക്കാരെ ഇന്ത്യയില്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്നാണ്. നമുക്ക് ഒന്നും ഒളിപ്പിക്കാനില്ല. അതുകൊണ്ടാണ് ഇറ്റലിക്കാരുടെ സാന്നിധ്യത്തില്‍ കപ്പല്‍ പരിശോധനയ്ക്ക് തയ്യാറായത്. നിയമപ്രകാരം പരിശോധന പോലീസിന് നടത്താവുന്നതേയുള്ളു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പല കേസുകളുടെയും തെളിവെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതില്‍ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. അതേ നടപടിക്രമമാണ് കപ്പല്‍ പരിശോധനയുടെ കാര്യത്തിലും ഉണ്ടായത്. നമുക്കൊന്നും ഒളിച്ചുവയ്ക്കാനില്ലാത്തതിനാല് ആരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചാലും ഭയക്കാനില്ല. പരിശോധന ഇറ്റലിയിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായതിനാല് അവര്‍ക്കും ഇപ്പോള്‍ കേസിനെക്കുറിച്ച് കുറ്റമൊന്നും പറയാനില്ല. വെടിയേറ്റ് മരിച്ച കന്യാകുമാരി സ്വദേശിക്ക് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നല്‍കും. കൊല്ലം സ്വദേശിയുടെ കുടുംബാംഗത്തിന് ജോലി കൊടുത്തതുപോലെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ജോലികൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. താന്‍ മുഖ്യമന്ത്രിയായിരിക്കെ പാമോലിന്‍ കേസ് പിന്‍വലിച്ചപ്പോള്‍ അതിനെതിരെ കേസിനു പോയ വി.എസ്.അച്യുതാനന്ദന് അന്നു തന്നെ കുറ്റപ്പെടുത്തുകയോ കൂട്ടു പ്രതിയാക്കുകയോ ചെയ്യാതിരുന്നത് എന്തു കൊണ്ടാണെന്ന ചോദ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞതവണ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്പാമോലിന്കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കേസില്‍ താനുള്പ്പെട്ടിട്ടുണ്ടായിരുന്നെങ്കില് അച്യുതാനന്ദന് തനിക്കെതിരെ ആക്ഷേപം ചൊരിയാന്‍ പറ്റിയ സന്ദര്‍ഭമായിരുന്നു. എന്തുകൊണ്ട് അതുണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പിറവത്ത് യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നു വി.എസ്.അച്യുതാനന്ദന് തുറന്നു പറഞ്ഞാല്‍ ഇപ്പോഴത്തെ സ്ഥാനത്ത് അദ്ദേഹത്തെ അവര്‍ ഇരുത്തില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് മറിച്ചു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: