തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷ പദവി. അംഗങ്ങളായി സി.പി. നായര്‍, നീലഗംഗാധരന്‍ എന്നിവരെയും നിശ്ചയിച്ചു. ഇരുവര്‍ക്കും ചീഫ് സെക്രട്ടറിയുടെ പദവി ലഭിക്കും. ഭരണപരിഷ്കാര കമ്മറ്റി നേരിട്ട് മുഖ്യമന്ത്രിക്കു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
കേരളത്തിലെ നാലാമത്തെ ഭരണപരിഷ്കാര കമ്മീഷനാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക, തിരുത്തലുകള്‍ നടത്തുക, ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍. കമ്മീഷന് ഔദ്യോഗിക വാഹനം, ഔദ്യോഗിക വസതി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
ഇ.എം.എസ്, ഇ.കെ. നായനാര്‍ സര്‍ക്കാരുകളുടെ കാലത്തും രാഷ്ട്രപതി ഭരണത്തിലിരിക്കുമ്പോള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ എം.കെ. വെള്ളോടിയുടെ അധ്യക്ഷതയിലുമാണ് ഇതിനുമുമ്പ് ഭരണപരിഷ്കരണ കമ്മീഷന് രൂപീകരിച്ചത്. ഇ.എം.എസ്, ഇ.കെ. നായനാര്‍ സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രി തന്നെയായിരുന്നു കമ്മീഷന്റെ അധ്യക്ഷപദവി കൈയാളിയിരുന്നത്.
കഴിഞ്ഞ 19 ന് നിയമസഭാ സമ്മേളനത്തില്‍ വിഎസിന് ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കാനായി ഇരട്ടപ്പദവി നിയമം ഇടതുസര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പ്രതിപക്ഷാംഗങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചായിരുന്നു നിയമഭേദഗതി ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. വിഎസിന് ഈ പദവി വഹിക്കാന്‍ യോഗ്യതയില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കവെയാണ് നിയമനമെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: