താനെ: കനത്ത മഴയിലും കുത്തൊഴുക്കിലും മുംബൈ റായ്ഗഡിലെ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് രണ്ടു മരണം. കുറഞ്ഞത് 29 പേരെയെങ്കിലും കാണാതായി. രണ്ടു ബസുകളടക്കം 12 വാഹനങ്ങള്‍ ഒഴുകിപ്പോയി. മരണസംഖ്യ ഉയര്‍ന്നേക്കാം. തെക്കന്‍ മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ മഹദില്‍, മുംബൈ-ഗോവ ദേശീയപാതയിലുള്ള അറുപഴഞ്ചന്‍ പാലമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തകര്‍ന്നത്. ആളുകള്‍ ഒഴുക്കില്‍പെട്ട് 35 കിലോമീറ്റര്‍ അകലെയുള്ള കടലില്‍ പതിച്ചിരിക്കാമെന്ന് നിഗമനം.
ബസുകളടക്കം 12 വാഹനങ്ങളെങ്കിലും ഒലിച്ചുപോയതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇവയില്‍ എത്രപേരുണ്ടെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നു. നാവികസേനയുടെ തെരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദേശീയ ദുരന്തനിവാരണസേനയുടെ നാലു സംഘവും 12 ബോട്ടുകളും, സംസ്ഥാന പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം. വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതുമൂലം പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്കി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ അറിയിച്ചു.
സാവിത്രി നദിക്കു കുറുകെ രണ്ടു സമാന്തര പാലങ്ങളാണ് ഉണ്ടായിരുന്നത്. മുംബൈയില്‍നിന്നു ഗോവയിലേക്കു പോകാനുള്ള പഴയ പാലവും ഗോവയില്‍നിന്ന് മുംബൈയിലേക്കു വരാനുള്ള പുതിയ പാലവും. ബ്രിട്ടീഷ് ഭരണകാലത്ത് പൂര്‍ത്തിയാക്കിയ പഴയ പാലമാണ് തകര്‍ന്നത്.
അപകടത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ് ലൈനുകളും ആരംഭിച്ചു. അതേസമയം, പാലം തകര്‍ന്നതറിയാതെ ഇതുവഴി വന്ന മറ്റു വാഹനങ്ങള്‍ വല്ലതും നദിയില്‍ വീണിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
എട്ടു കിലോമീറ്റര്‍ അകലെ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടുകിട്ടിയത്. കാണാതായവരില്‍ 12 പേരെ തിരിച്ചറിഞ്ഞു. ഹെലിക്കോപ്ടര്‍ ഉപയോഗിച്ചും അഞ്ചു ബോട്ടുകളിലും രണ്ട് കയാക്കുകളിലുമായി അന്‍പതോളം മുങ്ങല്‍വിദഗ്ധരും തെരച്ചില്‍ നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: