കൊല്ലം: കോര്പ്പറേഷന് ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ 70 സ്ഥാപനങ്ങളില്‍ നിന്നായി 300 കിലോ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ കോര്പ്പറേഷന് പരിധിയിലെ കടകളില്‍ റെയ്ഡ് നടത്തിയത്. നിരോധിത പ്ലാസ്റ്റിക് കവറുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധനകള്‍ നടന്നത്. അമ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് വിലക്കുണ്ട്. ഇത് വിനിയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയത്. പോളയത്തോട് പ്രവര്‍ത്തിക്കുന്ന പച്ചക്കറി വ്യാപാരകേന്ദ്രത്തില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു. കച്ചവടത്തിനിടയില്‍ പരിശോധന പറ്റില്ലെന്നു പറഞ്ഞായിരുന്നു ഇത്. എന്നാല്‍ സ്ഥലത്തെത്തിയ പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ പരിശോധനയുമായി മുന്നോട്ടുപോയി. വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ പൊതുജനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കാരി ബാഗുകളും കുപ്പികളുമാണ് സ്വീകരിക്കുക. കടപ്പാക്കട, സ്റ്റേഡിയം കോംപ്ലക്സ്, തേവള്ളി, മുളങ്കാടകം, കിളികൊല്ലൂര്‍, ശക്തികുളങ്ങര, കടവൂര്‍ എന്നിവിടങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസുകളിലും കൊല്ലം കോര്‍പ്പറേഷനിലെ ഹെല്‍ത്തിന്റെ മെയിന്‍ ഓഫീസിലുമാണ് ഇത് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: