ലോകത്തെ നടുക്കമായിരുന്ന ഒരു വിമാന ദുരന്തമാണ് ഇന്നലെ ഒഴിവായി കിട്ടിയത്. തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പറന്ന വിമാനം അഗ്നിക്കിരയായെങ്കിലും ആളപായമുണ്ടാകാതിരുന്നത് ഭാഗ്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇകെ 521 ആണ് അപകടത്തില്‍പ്പെട്ടത്.
യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. എമര്‍ജന്‍സി എക്സിറ്റിലൂടെ 45 സെക്കന്‍ഡിനുള്ളില്‍ യാത്രക്കാരെയെല്ലാം പുറത്തിറക്കാനായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കുട്ടികളുമായി സ്ത്രീകളടക്കം യാത്രക്കാരെല്ലാം വിമാനത്തില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. ഇതിനിടെ നിസാര പരുക്കേറ്റ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ ക്ലിനിക്കില്‍ ചികിത്സ നല്കി. അഗ്നിബാധയില്‍ വിമാനത്തിന്റെ മുക്കാല്‍ ഭാഗവും കത്തിപ്പോയിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകളെല്ലാം നഷ്ടപ്പെട്ടതായാണ് വിവരം.
എന്ജിന് തകരാറാണ് അപകടകാരണമെന്ന് പറയുന്നു. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനത്തിന്റെ മുന്‍ ഭാഗത്തുനിന്ന് വലിയ പൊട്ടിത്തെറിയുണ്ടാവുകയും തീ പിടിക്കുകയുമായിരുന്നു. വേനലവധി കഴിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളായിരുന്നു വിമാനത്തിലെ പ്രധാന യാത്രക്കാര്‍. മംഗലാപുരം ദുരന്തത്തിന് ശേഷം മലയാളികളെ നടുക്കത്തിലാക്കിയ സംഭവമായി ദുബായി തീപിടുത്തം.
യാത്രകള്‍ അതേതായാലും സുരക്ഷിതമായിരിക്കണമെന്നാണ് നമ്മള് ആഗ്രഹിക്കുന്നത്. ട്രെയിനായാലും വിമാനങ്ങളായാലും കപ്പലുകളായാലും യന്ത്രത്തകരാറുകളില്ലാത്തതാണെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത വേണമെന്നാണ് ഈ സംഭവം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: