ന്യൂദല്‍ഹി: അനാവശ്യ വിവാദങ്ങളുണ്ടാക്കി കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നടത്തുന്ന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ലഫ്. ഗവര്‍ണര്‍ നജീബ് ജങിന്റെ അധികാരപദവി ചോദ്യം ചെയ്ത് ദല്‍ഹി സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കേന്ദ്രഭരണ പ്രദേശമായ ദല്‍ഹിയുടെ ഭരണത്തലവന് ലഫ്. ഗവര്‍ണര്‍ തന്നെയാണെന്നും ദല്‍ഹി സര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ലെന്നും ഹൈക്കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ലഫ്. ഗവര്‍ണറെ മറികടന്ന് കേജ്രിവാള് ഇറക്കിയ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേജ്രിവാള് പറഞ്ഞു. വിധി ചരിത്രപരമെന്നായിരുന്നു നജീബ് ജങിന്റെ പ്രതികരണം. താന്‍ ആം ആദ്മി സര്‍ക്കാരിന് എതിരല്ല. ഭരണഘടനാപരമായ തീരുമാനങ്ങള്‍ മാത്രമാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണനിര്‍വ്വഹണത്തിനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും ലഫ്.ഗവര്‍ണര്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നുമായിരുന്നു കേജ്രിവാളിന്റെ നിലപാട്. ജനാധിപത്യ സംവിധാനത്തില്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകരുതെന്നും ദല്‍ഹി സര്‍ക്കാര്‍ വാദിച്ചു. കേന്ദ്ര ഭരണപ്രദേശമായ ദല്‍ഹി പൂര്‍ണ സംസ്ഥാനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ദല്‍ഹി സര്‍ക്കാരിന്റെ വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അംഗീകരിക്കാനാകില്ലെന്നും ആര്‍ട്ടിക്കിള്‍ 239എഎ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് ജി.രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
നിയമനിര്‍മാണത്തിന് ദല്‍ഹി സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും ക്രമസമാധാനം, ഭൂമി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലഫ്.ഗവര്‍ണറാണ് പരമാധികാരിയെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. മന്ത്രി സഭയുടെ എല്ലാ തീരുമാനങ്ങളും ലഫ്.ഗവര്‍ണറുടെ അനുമതിയോടെ ആയിരിക്കണം. ലഫ്.ഗവര്‍ണറുടെ അനുമതിയില്ലാതെ ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്, സിഎന്‍ജി ഫിറ്റ്നസ് അഴിമതികളിലെ അന്വേഷണങ്ങള്‍ക്ക് മുഖ്യമന്ത്രി കമ്മീഷനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കമ്മീഷനെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള അഴിമതി വിരുദ്ധ സെല്ലിന് അധികാരങ്ങള്‍ പരിമിതമായതിനാല്‍ അഴിമതി തടയാന്‍ പര്യാപ്തമല്ല. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന് അഴിമതി വിരുദ്ധ സെല്ലിന് അധികാരമില്ലെന്ന കേന്ദ്ര ഉത്തരവ് ശരിയാണെന്നും കോടതി പറഞ്ഞു.
മോദിക്കെതിരായ കേജ്രിവാളിന്റെ ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന വിധിയാണ് ഹൈക്കോടതിയൂടേത്. കേന്ദ്ര സര്‍ക്കാര്‍ ലഫ്.ഗവര്‍ണറെ ഉപയോഗിച്ച് ദല്‍ഹി ഭരണം നിയന്ത്രിക്കുന്നുവെന്നും, മോദി തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും അടുത്തിടെ േകജ്രിവാള് ആരോപിച്ചിരുന്നു.
ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലംമാറ്റത്തിലും ലഫ്.ഗവര്‍ണര്‍ സ്വീകരിച്ച നടപടികള്‍ കേജ്രിവാള് എതിര്‍ത്തതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. നിയമനത്തിനും സ്ഥലംമാറ്റത്തിനും ലഫ്.ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരം നല്കി കഴിഞ്ഞ വര്‍ഷം മെയ് 21ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഒമ്പത് പരാതികളുമായി മെയ് 28ന് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേജ്രിവാള്-നജീബ് ജങ്
ദല്‍ഹിയുടെ ആദ്യ മുസ്ലിം ലഫ്. ഗവര്‍ണറാണ് നജീബ് ജങ്. തുടക്കം മുതല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായാണ് മുഖ്യമന്ത്രി കേജ്രിവാള് നജീബ് ജങിനോട് ഏറ്റുമുട്ടിയത്. ലഫ്.ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു ദല്‍ഹി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്.
ജംങ് അംബാനിയുടെ ആളാണെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവ് അശുതോഷ് ആരോപിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ ലഫ്. ഗവര്‍ണറിലൂടെ ദല്‍ഹി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു കേജ്രിവാളിന്റെ പരാതി. ദല്‍ഹി സര്‍ക്കാരിന്റെ ആക്ടിങ് ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ നിയമിച്ച നജീബ് ജംങിന്റെ നടപടി കേജ്രിവാള് എതിര്‍ത്തു. ചീഫ് സെക്രട്ടറി അവധിയിലായതിനാലാണ് ആക്ടിങ് ചീഫ് സെക്രട്ടറിയെ ലഫ്.ഗവര്‍ണര്‍ നിയമിച്ചത്. ലെഫ്.ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ച് ശകുന്തള ഗാംലിനെ നിയമിച്ചതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനിന്തോ മജൂംദാറിനെ കേജ്രിവാള് പുറത്താക്കി. ഇദ്ദേഹം ഓഫീസില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ഓഫീസ് പൂട്ടിയിടുകയും ചെയ്തു. പകരം മാറ്റൊരാള്‍ക്ക് ചുമതല നല്കി. ഈ രണ്ട് ഉത്തരവുകളും ലഫ്. ഗവര്‍ണര്‍ റദ്ദാക്കി.
ജങിന്റെ ഉത്തരവുകള്‍ അനുസരിക്കേണ്ടെന്ന് ഉദ്യോഗസ്ഥരോട് കേജ്രിവാള് സര്‍ക്കുലര്‍ നല്കി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും തന്റെ അധികാര പരിധിയാലാണെന്ന് വ്യക്തമാക്കി ലഫ്,ഗവര്‍ണര്‍ ദല്‍ഹി സര്‍ക്കാരിന് കത്തയച്ചു. പരാതിയുമായി ഇരുവരും രാഷ്ട്രപതിയെ സമീപിച്ചു. നിയമനത്തിന് ലഫ്. ഗവര്‍ണര്‍ക്കാണ് പരമാധികാരമെന്ന് വ്യക്തമാക്കി കേന്ദ്രം ഉത്തരവിറക്കി. ലഫ്. ഗവര്‍ണറിലൂടെ കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി സര്‍ക്കാരിന നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് കേജ്രിവാള് പ്രധാനമന്ത്രിക്ക് കത്തയച്ചു.
ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തലവനായി എം.കെ. മീണയെ നിയമിച്ചതിനെതിരെ ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ ഉത്തരവും ചോദ്യം ചെയ്തു. എഎപി നേതാവിന്റെ ഭാര്യയെ ദല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയാക്കി കേജ്രിവാള് നിയമിച്ചത് ജങ് തള്ളി. ഫയലുകള്‍ ലഫ്ഗവര്ണര്ക്ക് നല്‍കരുതെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയതും ഭരണ പ്രതിസന്ധിക്ക് വഴിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: