കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡിഫ്ത്തീരിയ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ മാവൂര്‍ കണ്ണിപറമ്പ് സ്വദേശിയായ യുവാവ്, ചെമ്മരത്തൂര്‍ സ്വദേശിനിയായ മധ്യവയസ്ക, വളയം സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഡിഫ്ത്തീരിയ രോഗബാധ സംശയിച്ച് ഒമ്പത് പേര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
വടകര സ്വദേശിയായ നാല് വയസ്സുകാരന്, കോടഞ്ചേരി സ്വദേശിയായ ഏഴു വയസ്സുകാരന്, ചെലവൂര്‍ സ്വദേശിയായ എട്ട് വയസ്സുകാരന്, മാങ്കാവ് സ്വദേശിനിയായ പത്താംക്ലാസുകാരി, പുതിയങ്ങാടി, ഫറൂഖ് കോളജ് സ്വദേശിനികളായ രണ്ട് യുവതികള്‍, തൂണേരി, ചേലക്കാട് സ്വദേശിനികളായ രണ്ട് മധ്യവയസ്കകള്‍, കല്ലുരുട്ടി സ്വദേശിയായ മധ്യവയസ്കന് എന്നിവരാണ് ഡിഫ്ത്തീരിയ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്.
അതേസമയം വളയത്തും ഒരാള്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. ഈ മേഖലകളില്‍ ഡിഫ്ത്തീരിയ പടരുമ്പോള്‍ ആശുപ്രതികളില്‍ പ്രതിരോധകുത്തിവെപ്പിനുള്ള മരുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നാദാപുരം, തൂണേരി, ചെക്യാട്, വളയം, വാണിമേല്‍ എന്നീ പഞ്ചായത്തുകളില്‍ രോഗം കണ്ടെത്തിയിരുന്നെങ്കിലും പ്രതിരോധപ്രവര്‍ത്തനം ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. വളയം പഞ്ചായത്തിലെ നിരവുമ്മലില്‍ ഒരാള്‍ക്ക് ഡിഫ്ത്തീരിയ ലക്ഷ്ണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മേഖലകളിലെ പല പിഎച്ച്സികളിലും ആവശ്യത്തിന് മരുന്ന് സ്റ്റോക്കില്ല. വളയത്ത് രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീടിന് പരിസരത്തെ നൂറ് പേര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ ആരോഗ്യവകുപ്പ് ടോക്കണ്‍ നല്‍കിയിരുന്നെങ്കിലും മരുന്നിന്റെ കുറവ് കാരണം പലരും തിരിച്ചു പോവുകയായിരുന്നു. എന്നാല്‍ വേണ്ടത്ര വാക്സിനുകള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആരോഗ്യ വകുപ്പിന്റെ ഊര്‍ജിത സംരംഭവുമായി നാട്ടുകാര്‍ സഹകരിക്കുന്നെണ്ടെങ്കിലും വാക്സിനിന്റെ ലഭ്യതകുറവ് ഉദ്യോഗസ്ഥരെ കുഴക്കുകയാണ്.
അഴിയൂര്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരനും, കൊടുവള്ളി സ്വദേശിനിയായ യുവതിയ്ക്കും ഇന്നലെ മലേറിയ സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് 1328 പേരാണ് ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളുമായി ഇന്നലെ ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: