കോഴിക്കോട്: റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കുണ്ടൂപ്പറമ്പ് – കാരപ്പറമ്പ് റോഡിലൂടെ ബസ് സര്‍വ്വീസ് ആയില്ല. 2006 ല്‍ പണി പൂര്‍ത്തിയായ റോഡിലൂടെ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇടക്കാലത്ത് കെഎസ്ആര്‍ടിസി ഡിപ്പോ പാവങ്ങാട്ടേക്ക് മാറ്റിയപ്പോള്‍ ഡിപ്പോയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന നാല് ബസ്സുകള്‍ ഓരോ ട്രിപ്പ് വീതം ഈ റോഡിലൂടെ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും മാസങ്ങള്‍ക്കകം അതും നിലച്ചു. റോഡിന് ഇരുവശവും താമസിക്കുന്ന ആളുകള്‍ക്ക് നഗരത്തിലേക്ക് ബസ് കിട്ടണമെങ്കില്‍ കുണ്ടൂപ്പറമ്പിലേക്കോ കാരപ്പറമ്പിലേക്കോ നടന്നു പോകേണ്ട അവസ്ഥയാണ്. കുണ്ടൂപ്പറമ്പ്- കാരപ്പറമ്പ് റോഡിലൂടെ കക്കോടിഭാഗത്തേക്കും മൊകവൂര്‍ വഴി അത്തോളി ഭാഗത്തേക്കും പുതിയങ്ങാടി വഴി എലത്തൂര്‍ ഭാഗത്തേക്കും സര്‍വ്വീസ് നടത്തുവാന്‍ കഴിയും. എന്നാല്‍ ഈരീതിയിലുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
കുണ്ടൂപ്പറമ്പ്-കാരപ്പറമ്പ് റോഡിലൂടെ ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യായ നടപടി സ്വീകരിക്കണമെന്ന് സംസ്കാര കലാ-കായിക , സാംസ്കാരിക കേന്ദ്രം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ റൂട്ട് അനുവദിക്കാന്‍ സാധ്യമല്ലെങ്കില്‍ വേങ്ങേരി കക്കോടി വഴി ഓടുന്ന ഒന്നോ രണ്ടോ ബസ്സുകള്‍ കാരപ്പറമ്പ് കുണ്ടൂപ്പറമ്പ് വഴിസര്‍വ്വീസ് നടത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എം.സി. സുദേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശ്രീ ജ ആനന്ദ് (പ്രസിഡന്റ്), ദീപക് എസ്. കുമാര്‍, എ.സുമീഷ്, ലവ്ലി സി.കെ, പ്രിയത പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), എം.സി.സുദേഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി), ടി.ധനുഷ്, വി.പി. പ്രജിത,സുവര്‍ണ്ണ രത്നകുമാര്‍, നിഷ ഷിനോദ് (ജോയിന്റ് സെക്രട്ടറിമാര്‍), ആര്യ എം. കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: