ഗാന്ധിനഗര്‍(കോട്ടയം): അതിരമ്പുഴയില്‍ ഗര്‍ഭിണിയെ കൊന്ന് പോളിത്തീന്‍ ബാഗില്‍ കെട്ടി റബര്‍ തോട്ടത്തില്‍ തള്ളിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍. കോട്ടയം അമ്മഞ്ചേരി സ്വദേശി ഖാദര്‍ യൂസഫാ (37)ണ് പിടിയിലായത്. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. യൂസഫിന്റെ ഡ്രൈവര്‍ ബഷീര്‍, ആര്‍പ്പൂക്കര സ്വദേശി അഷറഫ് എന്നിവരും പോലീസ് കസ്റ്റഡിയിലുണ്ട്.
അമ്മഞ്ചേരിക്കു സമീപം കന്നുകുളം സ്വദേശി അശ്വതിയാണ് കൊല്ലപ്പെട്ടത്. പിതാവ് ഓട്ടോ ഡ്രൈവറാണ്. ഇവരുടെ വീടിന്റെ എതിര്‍വശത്ത് താമസിച്ചിരുന്ന ഖാദര്‍ യൂസഫ് അശ്വതിയുമായി എട്ടുമാസം മുന്‍പ് വീടുവിട്ടിറങ്ങി ആറന്മുളയില് താമസിച്ചുവരികയായിരുന്നു. അശ്വതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും വഴക്കു മൂര്‍ച്ഛിക്കുകയുമായിരുന്നു. ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെങ്കിലും അശ്വതി കൂട്ടാക്കാതിരുന്നതാണ് പ്രതിയെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യ വിദേശത്താണ്. ഭാര്യ എത്തുന്നുവെന്നറിഞ്ഞതോടെയാണ് കൊലപാതകത്തിന് ഇയാള്‍ പദ്ധതിയിട്ടത്.
കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചശേഷം അശ്വതിയെ വലിച്ചെറിയുകയായിരുന്നു. ഇങ്ങനെയാണ് തലയ്ക്കു പിറകില്‍ ക്ഷതമുണ്ടായതെന്നും പ്രതി പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ ഐക്കരക്കുന്ന് പൈനയില്‍ ലാലിച്ചന്റെ റബര്‍തോട്ടത്തിലാണ് പോളിത്തീന്‍ ബാഗില്‍ കെട്ടിയ മൃതദേഹം കണ്ടത്. മാര്‍ത്താണ്ഡം സ്വദേശി കുമാര്‍ എന്ന ടാപ്പിംഗ് തൊഴിലാളി സംശയകരമായ രീതിയില്‍ ചാക്കുകെട്ടു കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികളെ അറിയിക്കുകയും ഇവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തുകയും മേല്‍നടപടികള്‍ സ്വീകരിച്ചതിനുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനായി എടുത്തപ്പോള്‍ ഗര്‍ഭപാത്രത്തില്‍നിന്നും ആണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: