കുട്ടനാട്: പമ്പയാറ്റിലെ കുഞ്ഞോളങ്ങളെ മുത്തുമണികളാക്കി വെള്ളംകുളങ്ങര ചുണ്ടനില്‍ ഭാരത് മാതാ ബോട്ട് ക്ലബ്ബ് പരിശീലനം ആരംഭിച്ചു. പുന്നമടക്കായലിലെ ജലരാജാക്കന്മാരോട് മാറ്റുരയ്ക്കാന്‍ പുത്തരിയങ്കം കുറിക്കുകയാണ് ചതുര്‍ത്ഥ്യാകരി ഭാരത് മാതാ ക്ലബ്ബ്.
നെഹ്റു ട്രോഫിയില്‍ കഴിഞ്ഞ തവണ ഇരുട്ടുകുത്തി വിഭാഗത്തില്‍ തുരുത്തിത്തറ വള്ളത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനം നേടിയിരുന്നു. ഇതിന്റെ ആവേശത്തിലാണ് നിരവധി അങ്കങ്ങള്‍ കുറിച്ച ജലരാജാക്കന്മാരോട് വലിയങ്കത്തിന് മാറ്റുരയ്ക്കാന്‍ എത്തുന്നത്.
അപ്പര്‍ കുട്ടനാട്ടില്‍ നിന്നുള്ള വെള്ളം കുളങ്ങരയിലേറിയുള്ള ഇവരുടെ പരിശീലനം കാണാന്‍ നിരവധി ആളുകളാണ് പമ്പയാറിന്റെ ഇരുകരകളിലും എത്തുന്നത്. കേരള കായിക വേദിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ രൂപംപൊണ്ട ഭാരത് മാതാ ബോട്ട് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ക്ലബ്ബ് പ്രസിഡന്റുകൂടിയായ കെ. ജയകുമാറാണ്.
86 തുഴച്ചില്‍ക്കാരും ഏഴ് നിലക്കാരും അഞ്ച് അമരക്കാരുമടങ്ങുന്നതാണ് ഭാരത് മാതാ ക്ലബ്ബിന്റെ സൈന്യം. രമേശ് കുമാര്‍ സെക്രട്ടറിയും ഗോകുല്‍ദാസ് ഖജാന്‍ജിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: