ഹനുമാൻ നമസ്ക്കരിച്ച് വിസ്തരിച്ച് വിവരങ്ങളെല്ലാം പറഞ്ഞു. ചൂഡാമണിയും അടയാള വാക്യവും ലഭിച്ച ശ്രീരാമൻ ”ഇന്നെനിയ്ക്ക് കുട്ടിയെ കിട്ടിയ ഗോവിനെപ്പോലെ പോലെ ആനന്ദം തോന്നുന്നു സുഗ്രീവാ.
അതേസമയം സീതാവിരഹവും അസഹ്യമായിതോന്നുന്നു. മരുഭൂമിയിൽ ദാഹിച്ചു വലയുന്നവന് തെളിനീർ ലഭിച്ച സ്ഥിതിയാണെന്റേത്. സീത ഒരുമാസം കൂടി വിരഹം സഹിക്കുമെന്നാണല്ലോ പറഞ്ഞത്. എനിക്കിനി ഒരുനിമിഷംകൂടി സഹിക്കാൻവയ്യ.” എന്നെല്ലാം പറഞ്ഞ് വീണ്ടും ഹനുമാനെ പ്രശംസിച്ചു. രാജദൂതൻ പലവിധമാണ്, അയച്ചകാര്യം രാജാവിന് ഹിതമായി ചെയ്യുന്നവൻ ഉത്തമൻ. അപ്രകാരമാണ് ഹനുമാൻ കാര്യം ചെയ്തിരിക്കുന്നത്.
പക്ഷേ എങ്ങനെയാണ് വാനരസൈന്യം സമുദ്രം കടക്കുക. ” എന്നുംപറഞ്ഞ് ദുഃഖാർത്തനായി. ഉടനെ സുഗ്രീവൻ” സർവശക്തനായ അങ്ങയ്ക്ക് ദുഃഖം ചേർന്നതല്ല. വാനര വീരന്മാരെല്ലാവരും അങ്ങേക്കുവേണ്ടി ജീവൻ നൽകാൻ തയ്യാറാണ്. ഇനിമുതൽ ക്രോധമാവണം അങ്ങയുടെ ഭാവം. ഞാൻ കാണുന്നത് രാവണൻ ചത്തുമലച്ചു കിടക്കുന്നതാണെന്ന് ആശ്വസിപ്പിച്ചു. ഹനുമാനപ്പോൾ ഞാൻ ലങ്കയുടെ സുരക്ഷാസംവിധാനം വിവരിക്കാം. ആദ്യം കോട്ടയുണ്ട്. നൂറായിരം ഭടന്മാർ ഒരുവാതിലിനടുത്തുമുണ്ട്. ശതഘ്നി(പീരങ്കി), ശിലായന്ത്രവും, ബാണയന്ത്രവും ഘടിപ്പിച്ചരിക്കുന്നു. അത് ജീവനോടെ കടക്കാൻ സാദ്ധ്യമല്ല. പിന്നെ അസംഖ്യം വാഹനങ്ങൾ, കുതിരപ്പട, കാലാൾപ്പട എന്നിവയുള്ള രണ്ടാംകവചവുമുണ്ട്. എന്നാൽ ഞാൻ നല്ല ഒരുഭാഗം നശിപ്പിച്ചിരിക്കുന്നു. അതിന്നാൽ ഇനിവേഗം പുറപ്പെടുക.” എന്നു പറഞ്ഞു.
”ഉത്രം നക്ഷത്രം പടപുറപ്പാടിന് നല്ല മുഹൂർത്തമാണ്. നമുക്ക് പുറപ്പെടാം. ഞാൻ ഹനുമാന്റെ മുന്നിൽ, മറ്റുള്ളവർ പിൻതുടരട്ടേ. നാട്ടിലൊരേടത്തും അക്രമംകാണിക്കരുത്. ഭക്ഷണ പദാർത്ഥം വെള്ളം എന്നിവയിൽ ശത്രുക്കൾ വിഷം കലർത്താം. ജാഗ്രതവേണം.” എന്നുപറഞ്ഞ് ശ്രീരാമൻ തയ്യാറായി. അതാണ് വിജയിക്കുന്ന നേതൃത്വം. ”എന്റെ പിറകിൽ വരൂ.” എന്നുപറയണം. ‘മുന്നേറുക’ എന്നു പറഞ്ഞാൽ പോരാ ഏതാനുംദിവസങ്ങൾക്കുള്ളിൽ വാനരസൈന്യം സമുദ്രതീരത്തെത്തി. സമുദ്രം കണ്ട് വാനർ ആഹ്ലാദിച്ചു. ശ്രീരാമന് ചിന്തകൂടി. ഏതായാലും എല്ലാവരുമൊന്ന് വിശ്രമിച്ചു. ശ്രീരാമന്റെ പടനീക്കമാരാഞ്ഞ് രാവണനും മന്ത്രിസഭചേർന്ന് അഭിപ്രായമാരാഞ്ഞു. മനസ്സിലുള്ളതു പറയണം. എന്നു പറഞ്ഞാലും ഇഷ്ടമുള്ളതേ പറയാവൂ.
പരസ്പരം ഐക്യത്തോടെ ചർച്ചനടത്തി. തീരുമാനം രാജാവിനുവിടുന്നത് ഉത്തമ വിചാരം. പരസ്പര ഐക്യമത്യത്തിലൂടെ തീരുമാനമെടുക്കുന്നത് മദ്ധ്യമവിചാരം. കലഹവും ഈർഷ്യയുംകലർന്ന അഭിപ്രായം പറഞ്ഞ് തീരുമാനമെടുക്കാനാവാത്തത് അധമവിചാരം.” എന്നിങ്ങനെ രാവണൻ പറഞ്ഞു. ചിലർശത്രു ബലത്തെകുറച്ചുകാണുന്നു. ചിലർ രാവണന്റെ ഭൂതകാല (ദുഷ്ട)പവൃത്തികളെ ഓർമ്മിപ്പിക്കുന്നു. ഒരാൾ അയോദ്ധ്യാസൈന്യത്തിന്റെ വേഷത്തിൽ പൊടുന്നനെ അടുത്തുചെന്ന് കര,വ്യോമ,സമുദ്ര മാർഗങ്ങളിലൂടെ ആക്രമിക്കുന്നതിനെപറ്റി പറയുന്നു. ഒരാൾ ഹനുമാനിവിടെ കാട്ടിയത് പരാക്രമമൊന്നുമല്ല, നമുക്ക് നോട്ടപ്പിശക് വന്നതാണെന്ന് പറയുന്നു. ഇത്തരത്തിൽ വിവിധ അഭിപ്രായങ്ങൾ എല്ലാം സത്യത്തിൽനിന്നകന്നതും പ്രയോജനകരമല്ലാത്തതും വന്നു.
വിഭീഷണൻമാത്രം രാമൻ ജനസ്ഥാനത്തും ഹനുമാൻ ലങ്കയിലും നടത്തിയ രാക്ഷസസംഹാരം ഓർമ്മിപ്പിച്ച് സീതയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നുതോന്നുന്നു. എന്നഭിപ്രായപ്പെട്ടു,’എനിക്ക് പേടിയില്ല പോ’ എന്നതായിരുന്നു രാവണന്റെ നിലപാട്. രാക്ഷസേശ്വരന്റെ മനസ്സറിഞ്ഞ് പ്രഹസ്തൻ സുരക്ഷ വർദ്ധിപ്പിച്ചു. നഗര സുരക്ഷകൂടുതൽ കടുത്തതാക്കി.രാക്ഷസസൈന്യം യുദ്ധക്കൊതിമൂത്ത് ആരവംമുഴക്കി.
പ്രഹസ്തനെന്നാൽ പെട്ടെന്നുചെയ്യുന്നവൻ.വിഭീഷണൻ ഒറ്റയ്ക്കും രാവണനെ ഉപദേശിക്കുന്നു. എന്നാൽ രാവണൻ മരണമടുത്തരോഗിക്ക് മരുന്നെന്നപോലെ ഏശുന്നില്ല.
വീണ്ടും സഭചേർന്ന സമയത്ത് ”സീതയെ എനിക്കുവേണം.അവളെ വിട്ടുകൊടുക്കുന്ന പ്രശ്നമേയില്ല.”എന്ന് രാവണൻ പ്രഖ്യാപിച്ചപ്പോൾ കുംഭകർണ്ണൻ ”വരും വരായ്കകൾ നേരത്തെ ആലോചിക്കണമായിരുന്നു.” സീതാപഹരണകാലത്ത് ഞങ്ങളോടാലോചിക്കാമായിരുന്നില്ലേ? ഇനിയെന്തായാലും ഞാനൊറ്റയ്ക്ക് തന്നെ ശത്രുക്കളെ ഇല്ലാതാക്കുന്നുണ്ട്. ” ഇതുകേട്ട് രാവണൻ സന്തോഷിച്ചു.
ഇതിനിടെ ഒരാൾ”വിജയിച്ചവസ്തു കൊള്ളയടിച്ചയാളിന്റേതാണ് .
സീതയെ എന്തിനാണിങ്ങനെ വറുതെ ബഹുമാനിക്കുന്നത്.” എന്നുചോദിച്ചു. അതിനുത്തരമായി രാവണൻ ”ഞാനൊരപ്സരസ്സിനെ കുളിക്കടവിൽവച്ച് ബലാൽപ്രാപിച്ചു. അവൾ പരാതി പറഞ്ഞപ്പോൾ ബ്രഹ്മാവ് സ്ത്രീ സമ്മതിക്കാതെ പ്രാപിക്കാൻ ശ്രമിച്ചാൽ എന്റെ തലപൊട്ടിത്തെറിക്കുമെന്ന് ശപിച്ചു. അതാണ് ഞാൻ സീതയെ തൊടാത്തത്.”എന്ന രഹസ്യം പുറത്തുവിട്ടു. ”രാമലക്ഷ്മണന്മാരെ ഞാനെതിരിട്ട്കൊല്ലും. അങ്ങ് ഒരുചിന്തയുംകൂടാതെ മദ്യംവും രസിച്ച് ഇഷ്ടംപോലെ വിഹരിക്കുക” എന്ന് ഇന്ദ്രജിത്ത് അച്ഛനോട് പറഞ്ഞു.
സുഗ്രീവനും വാനരസേനയും സമുദ്രം എങ്ങനെ മറികടക്കാം എന്നചിന്തയിലാണ്ടു. പ്രഭു രാമചന്ദ്രനും അങ്ങനെത്തന്നെ ചിന്തിച്ചുകൊണ്ടിരുന്നു. വാനര വീരന്മാർ കടൽകണ്ട സന്തോഷത്തിലും യുദ്ധോന്മാദംകൊണ്ടും അട്ടഹാസങ്ങൾ മുഴക്കി.
ഇന്നത്തെ സുഭാഷിതം
ദുഃഖാദിസർവവും ബുദ്ധിസംഭൂതങ്ങൾ
മുഖ്യനാം രാമൻ പരാത്മാ പരൻ പുമാൻ
മായാ ഗുണങ്ങളിൽ സംഗതനാകയാൽ
മായാവിമോഹിന്മാർക്കുതോന്നും വൃഥാ
ദുഃഖിയെന്നും സുഖിയെന്നുമെല്ലാമതു
മൊക്കെയോർത്തോലബുധന്മാരുടെ മതം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: