തൊടുപുഴ: കാഞ്ഞിരമറ്റം- മാരികലുങ്ക് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ട് മൂന്ന് മാസത്തോളമായി. കാഞ്ഞിരമറ്റത്തേയ്ക്ക് പ്രവേശിക്കുന്നിടത്ത് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ വസ്തു ഏറ്റെടുക്കാത്തതിനാല്‍ പാലം തുറന്നുകൊടുക്കാനാകുന്നില്ല.കഴിഞ്ഞ ശിവരാത്രികാലത്ത് പാലത്തിലൂടെ കാല്‍നടയായി യാത്ര ചെയ്യാനുള്ള സംവിധാനം പ്രദേശത്തെ കൗണ്‍സിലര്‍ രേണുക രാജശേഖരന്റെ ഇടപെടീലിനെത്തുടര്ന്നുണ്ടായിരുന്നു. എന്നാല്‍ അപ്രോച്ച് റോഡിനായി നാലോളം പേരുടെ വസ്തു ഏറ്റെടുക്കാന്‍ ജില്ല ഭരണകൂത്തിന് കഴിഞ്ഞിരുന്നില്ല. വസ്തു ഏറ്റെടുക്കാന്‍ ഫണ്ടില്ല എന്നാണ് അന്നത്തെ കളക്ടര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ ഭരണം മാറിയിട്ടും ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥലം എംഎല്‍എ പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ്. സിപിഎം പ്രശ്നം അറിഞ്ഞിട്ടേയില്ലെന്ന മട്ടിലാണ്. പാലം എത്രയും വേഗം സഞ്ചാരത്തിനായി തുറന്ന്കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം തുറന്നാല്‍ ഒളമറ്റത്തുനിന്നും കാഞ്ഞിരമറ്റത്തിന് എളുപ്പത്തില്‍ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയും. വാഹനങ്ങള്‍ ഒളമറ്റത്തുനിന്ന് കാഞ്ഞിരമറ്റത്തേയ്ക്ക് ഇപ്പോള്‍ എത്തുന്നത് മൂന്നര കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയാണ്.പാലം തുറന്നുകൊടുക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രേണുക രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: