അടിമാലി: മൂന്ന് ജീവനുകള്‍ കവര്‍ന്ന ചീയപ്പാറ ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്. 2013 ആഗസ്റ്റ് 5 ന് പുലര്‍ച്ചെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം നടന്നത്. കൊച്ചി-മധുര ദേശീയപാതയില്‍ ചീയപ്പാറ വെള്ളചാട്ടത്തിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടി ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപം കച്ചവടം നടത്തിയിരുന്ന വാളറ കമ്പിലൈന്‍ തോപ്പില്‍കുടിയില്‍ ജോഷി, പതിനൊന്നകാരനായ പാലക്കാട് തെക്കേക്കര ജിതിന് ജോസ്, ദേവികുളം താലൂക്കിലെ താല്‍ക്കാലിക ഡ്രൈവര്‍ ടി രാജന് എന്നിവരാണ് അന്നത്തെ ഉരുള്‍പൊട്ടലില്‍ മരിച്ചത്. മണ്ണിടിച്ചിലില്‍ മണ്ണിനടിയില്‍ പെട്ടും ഓടി രക്ഷപെടുന്നതിനിടയിലുമായി എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വാളറ തോപ്പില്‍കുടി ബേബി മാസങ്ങളോളം ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. വാളറ സ്വദേശിയായ ജോഷിയുടെ അകാല വേര്‍പാട് തീര്‍ത്ത വേദനയില്‍ നിന്നും മോചിതരായിട്ടില്ല ജ്യേഷ്ഠന് ജോണ്‍സണും മാതാവും. അന്ന് രാവിലെ 8.45 ഓടെയാണ് ആദ്യം മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് ഏകദേശം 50 മീറ്റര്‍ അകലെ വെള്ളചാട്ടത്തിന് സമീപം ഉരുള്‍പൊട്ടി. 500 അടിയോളം ഉയരത്തില്‍ നിന്നും കല്ലും മണ്ണും വെള്ളത്തോടൊപ്പം താഴേയ്ക്ക് പതിച്ചു. ഈ മണ്ണിനടിയില്‍ പെട്ടാണ് മൂവരും മരിച്ചത്. തുടര്‍ച്ചയായി കനത്ത മഴയായിരുന്നതിനാല്‍ രണ്ട് ദിവസം മിക്ക കച്ചവടക്കാരും ഇവിടെ കടകള്‍ തുറന്നിരുന്നില്ല. തുടര്‍ച്ചയായി പെയ്തമഴയില്‍ പെട്ടിക്കടകളില്‍ ചെളിയും മറ്റും അടിഞ്ഞ് കൂടിയിരുന്നു. ഇത് നീക്കം ചെയ്യുന്നതിനാണ് ജോഷിയും പിതൃസഹോദരന് ബേബിയും ചീയപ്പാറയിലെത്തിയത്. എന്നാല്‍ മഴ ശമിക്കാത്തതിനാല്‍ തിരിച്ച് പോകാനൊരുങ്ങുമ്പോളാണ് കടയുടെ മുകളില്‍ എന്തോ വീഴുന്ന് ശബ്ദം കേട്ടത്. തിരിഞ്ഞ് നോക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ജോഷിയെ കാണാനില്ലായിരുന്നുവെന്ന് ബേബി ഇപ്പോഴും ഞെട്ടലോടെ ഓര്‍ക്കുന്നു. നിമിഷ നേരംകൊണ്ട് കല്ലും മണ്ണും ജോഷിയെ മൂടിയിരുന്നു. റോഡരികില്‍ ചായകുടിച്ചുകൊണ്ടിരുന്ന രാജനും , ജിതിനും മണ്ണിനടിയില്‍ പെടുകയായിരുന്നു. തന്റെ കടയില്‍ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായെത്തിയ ഉരുള്‍പൊട്ടല്‍ പതിനൊന്നുവയസുകാരന് ജിതിനെയും,രാജനേയും തട്ടിതെറിപ്പിച്ചതെന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട ശാന്തയും ഓര്‍ക്കുന്നു. പാലത്തിനക്കരെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാലാണ് ഇവര്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി ചായകുടിക്കാനായി ഇറങ്ങിയത്. പുലര്‍ച്ചെ മുതലുണ്ടായ മണ്ണിടിച്ചില്‍ ഗതാഗതം തടസപ്പെടുത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ അഞ്ചിലധികം കടകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. രണ്ട് ദിവസം കൊണ്ടാണ് പ്രദേശത്തെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: