കൊട്ടാരക്കര: പിള്ളയുടെ വിവാദ പ്രസംഗത്തില്‍ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ആര്.ബാലകൃഷ്ണപിള്ളയുടെ പത്തനാപുരം കമുകിന്‍ചേരിയിലെ വിവാദ പ്രസംഗത്തില്‍ കേസെടുക്കാന്‍ റൂറല്‍ എസ്പിക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. റൂറല്‍ എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമൊ എന്നത് സംബന്ധിച്ച് ഡിജിപി പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തിരുന്നു.
പുനലൂര്‍ ഡിവൈഎസ്പി ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശബ്ദരേഖ പരിശോധിക്കുകയും പിള്ള പ്രസംഗിച്ച കമുകിന്‍ചേരി കരയോഗത്തിലെ അംഗങ്ങളേയും ഭാരവാഹികളേയും നേരില്‍ കണ്ടും സംഘം വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. ടേപ്പിന്റെ ആധികാരികത സംബന്ധിച്ചും ഇവര്‍ പരിശോധന നടത്തി. റിപ്പോര്‍ട്ട് റൂറല്‍ എസ്പി അജിതബീഗത്തിന് കൈമാറി.
മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റൂറല്‍പോലീസ് നിയമോപദേശം തേടിയ ശേഷം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി ഇത് വിവിധ തലങ്ങളിലെ കൂടിയാലോചനകള്‍ക്കും നിയമോപദേശത്തിനും ശേഷം കേസെടുക്കാന്‍ റൂറല്‍ എസ്പിക്ക് സ്പെഷ്യല്‍ മെസഞ്ചര്‍ പ്രകാരം രാത്രി വൈകി നിര്‍ദ്ദേശം എത്തിക്കുകയായിരുന്നു.
റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇതിന് ശേഷം മാത്രമെ വെളിപ്പെടുത്തൂ. സംസ്ഥാന ഇന്റജിലന്‍സ് വിഭാഗവും കേസെടുക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. കമുകിന്‍ചേരിയിലെ പ്രസംഗത്തില്‍ പള്ളിയിലെ ബാങ്ക് വിളി നായ് ഓരിയിടുന്നതുപോലെ ആണന്ന് പിള്ള പറഞ്ഞാതായാണ് ശബ്ദരേഖ പുറത്ത് വന്നത്. ഇതിനെ കുറിച്ച് വിശദീകരിക്കാന്‍ കൊട്ടാരക്കരയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലും ശബ്ദരേഖയെ പിള്ള തള്ളികളഞ്ഞിരുന്നില്ല. ഇത് എഡിറ്റ് ചെയ്ത് വിവാദഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് തന്നെ ന്യൂനപക്ഷ വിരുദ്ധനെന്ന് ചിത്രീകരിക്കാന്‍ ഗൂഢാലോചന നടന്നതായാണ് പറഞ്ഞത്.
എന്നാല്‍ ഇത് സംബന്ധിച്ച് നിയമ നടപടികളിലേക്ക് കടക്കുന്നില്ലന്നും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഈ രീതിയില്‍ പ്രസംഗിച്ചിട്ടില്ലന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: