മട്ടാഞ്ചേരി: ജനകീയ സമരങ്ങള്‍ക്കൊടുവില്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയല്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് തുറന്ന ഡയാലിസിസ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ജനറേറ്ററുമെത്തി. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കും വിധത്തിലുള്ള അത്യാധുനിക ഉപകരണങ്ങളും കുടിവെള്ള ശുചീകരണത്തിന് ഫോര്‍ സ്റ്റേജ് ഫില്‍റ്റര്‍ സംവിധാനവും സജ്ജീകരിച്ചുവെങ്കിലും പുതിയ കെട്ടിടത്തില്‍ നിന്ന് അഴുക്ക് വെള്ളം പോകുന്നതിനുള്ള ഡ്രയ്നേജും ജനറേറ്ററും ഡയാലിസിസ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദഗ്ദ്ധരെയും നിയമിച്ചിരുന്നില്ല. ഇതോടെ ഉദ്ഘാടനദിവസം തന്നെ കേന്ദ്രത്തിന് താഴും വീണു.
ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യമെന്ന് മേയര്‍ ടോണി ചമ്മിണി പ്രഖ്യാപിച്ചതോടെ കേന്ദ്രം സാധാരണരോഗികള്‍ക്ക് ആശ്വാസകരമായിരിക്കുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചു. നൂറുകണക്കിന് രോഗികള്‍ ഡയാലിസിസിനായി അപേക്ഷ നല്കി കാത്തിരിപ്പും തുടങ്ങി. മാസങ്ങള്‍ പിന്നിട്ടിട്ടും ഡയാലിസിസ് കേന്ദ്രം തുറക്കാതായതോടെ ജനകീയ സംഘടനകള്‍ ആശുപത്രിക്ക് മുന്പില് സമരം ആരംഭിച്ചു.
ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡിവിഷന് കൗണ്‍സിലര്‍ സീനത്ത് റഷീദ് നിര്‍വഹിച്ചു. സൂപ്രണ്ട് ഇന്‍ചാര്‍ജ് എസ്.ആര്. രജീഷ് അദ്ധ്യക്ഷത വഹിച്ചു. നേഴ്സിംഗ് സൂപ്രണ്ട് എ.ജെ. ഡാളി, നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ പി.എ. സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു. ഡ്രൈനേജ് സംവിധാനത്തിന്റെ പണികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: