അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി അവഗണനയ്ക്ക് എതിരെ അമ്പലപ്പുഴ താലൂക്കില്‍ നാളെ തീരദേശഹര്‍ത്താല്‍. ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുന്നപ്രയില്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വള്ളങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരമായ ഓരോലക്ഷം രൂപ അപര്യാപ്തമായതിനാല്‍ ഇത് വാങ്ങുന്നില്ലെന്ന് ധീവരസഭ അറിയിച്ചു. കൂടാതെ പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന വള്ളങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മത്സ്യത്തൊഴിലാളി യൂണിയനും ഹര്‍ത്താലില്‍ പങ്കെടുക്കും. ഹര്‍ത്താല്‍ ദിവസം രാവിലെ പത്തിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് കളക്ട്രേറ്റിലേക്ക് മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടക്കും. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സ്വകാര്യ ബസ് ഉടമകളോടും വ്യാപാരികളോടും ധീവരസഭ താലൂക്ക് കമ്മറ്റി അറിയിച്ചു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
അതിനിടെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന രണ്ടു വള്ളങ്ങളുടെ അവശിഷ്ടങ്ങള്‍ കരയില്‍ അടിഞ്ഞു. ഗംഗോത്രി, നിര്‍മ്മാല്യം എന്നീ വലിയ വള്ളങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്നലെ കരയിലടിഞ്ഞത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏര്പ്പെടുത്താത്തിനെത്തുടര്ന്ന് മത്സ്യത്തൊഴിലാളികള്‍ തന്നെ ജെസിബി വാടകയ്ക്ക് എടുത്താണ് തകര്‍ന്ന നാലോളം വള്ളങ്ങള്‍ കരയ്ക്കെത്തിച്ചത്. ഇതിന്റെ കൂടെയുണ്ടായിരുന്ന വള്ളങ്ങളുടെ തകര്‍ന്ന ഭാഗങ്ങളാണ് ഇന്നലെ കരയിലടിഞ്ഞത്.
കരയിലെത്തിച്ച വള്ളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവിധം തകര്‍ന്നിരുന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജെസിബി യഥാസമയം ലഭ്യമാക്കിയിരുന്നുവെങ്കില്‍ തകര്‍ന്ന വള്ളങ്ങളെല്ലാം കരയിലെത്തിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: