ബെംഗളൂരു: അഴിമതി കേസില്‍ കര്‍ണ്ണാടക മുന്‍ ലോകായുക്ത മേധാവി ജസ്റ്റിസ് വൈ. ഭാസ്കര റാവുവിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. റാവുവിന്റെ മകനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി കണ്ടെത്തിയതിന്റെ പേരില്‍ രാജിയും വെച്ചിരുന്നു.
ബുധനാഴ്ച അന്വേഷണ സംഘം സമര്‍പ്പിച്ച 500 പേജുള്ള കുറ്റപത്രത്തില്‍ റാവുവിന് എതിരെ അഞ്ച് കേസ്സുകളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റാവു ഏഴാം പ്രതിയാണ്. മകന് വൈ. അശ്വിനാണ് ഒന്നാം പ്രതി. സര്‍ക്കാര്‍ എന്‍ജിനീയര്‍ എം. എന്‍. മൂര്‍ത്തിയുടെ പരാതിപ്രകാരമാണ് അന്വേഷണം നടത്തിയത്.
മൂര്‍ത്തിയുടെ വസതിയില്‍ റെയ്ഡ് നടത്താതിരിക്കാന്‍ പ്രതികള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസ്. ഈ കേസ്സില്‍ ഭാസ്കര റാവുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. റാവുവിനെതിരെയുള്ള മറ്റു നാലുകേസ്സുകളിലും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണ്ണറുടെ അനുമതി തേടിയിരിക്കുകയാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: