കപ്പാട്: കോഴിയാനി മൂന്നാംമൈല്‍ തോട്ടില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് പുന്നച്ചോട്വേടര്കുന്ന് റോഡുവഴി ഇന്നലെ രാവിലെ ഹോട്ടല്‍ മാലിന്യവും അറവുശാലകളിലെ മാലിന്യവുമായി വന്ന വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. മൂന്നാംമൈല്‍ കോഴിയാനി തോടിന്റെ ഉത്ഭവ സ്ഥലമായ വേടര്‍കുന്ന് ഭാഗത്ത് പരിസരവാസികള്‍ക്ക് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ മാലിന്യങ്ങള്‍ കഴിഞ്ഞയാഴ്ച ഇവിടെ നിക്ഷേപിച്ചിരുന്നു. ഇതിനുശേഷം നാട്ടുകാര്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. വീണ്ടും മാലിന്യവുമായി എത്തിയ വാഹനം സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ തടയുകയായിരുന്നു.
എന്നാല്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടുകൂടിയാണ് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികളോട് മാലിന്യവുമായി എത്തിയവര്‍ പറഞ്ഞു. നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി എന്നിവരുമായും ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുമായും ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരു അറിയിപ്പും നല്‍കിയിട്ടില്ല എന്ന് അറിയിച്ചു. തുടര്‍ന്ന് മാലിന്യവുമായി വന്ന വാഹനം നാട്ടുകാര്‍ തിരിച്ചയക്കുകയായിരുന്നു.
മാലിന്യം തള്ളുന്നവര്‍ക്ക് എതിരേനിയമ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: