മനുഷ്യനിര്‍മിതമായ വേര്‍തിരിവുകള്‍ അലിഞ്ഞില്ലാതാവുന്ന അനുഭൂതിയുടെ തലമാണ് സംഗീതത്തിന്റേത്. എന്നാല്‍ സംഗീതത്തിന് ജാതിയുണ്ടെന്നാണ് യുവതലമുറയില്‍പ്പെട്ട കര്‍ണാടക സംഗീതജ്ഞനായ ടി.എം.കൃഷ്ണയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മാഗ്സസെ പുരസ്കാര നിര്‍ണയ സമിതി കണ്ടുപിടിച്ചിരിക്കുന്നത്!
പ്രശംസാപത്രത്തില്‍ കൃഷ്ണയെ പുരസ്കാരത്തിന് അര്‍ഹനാക്കുന്ന ഗുണഗണങ്ങള്‍ നിരത്തുന്നത് നോക്കുക: ”ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ മര്‍മപ്രധാനമായ ഭാഗങ്ങള്‍ പങ്കിടുന്നതില്‍നിന്ന് അധഃസ്ഥിത വര്‍ഗങ്ങളെ ഫലപ്രദമായി ഒഴിവാക്കുക വഴി നീതിയുക്തമല്ലാത്തതും അധികാരശ്രേണിയില്‍ അധിഷ്ഠിതവുമായ ജാതിമേധാവിത്വമുള്ള കലയാണ് തന്റേതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. കലയുടെ രാഷ്ട്രീയത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു; ദളിതരുടെയും ബ്രാഹ്മണരല്ലാത്തവരുടെയും കലകളെക്കുറിച്ചുള്ള സ്വന്തം അറിവുകള്‍ വികസിപ്പിച്ചിരിക്കുന്നു; ചെന്നൈയില്‍ വര്‍ഷംതോറും ടിക്കറ്റ് വച്ച് നടത്തിവരുന്ന സംഗീതോത്സവത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പാടുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി…
”വായ്പ്പാട്ടും ഉപകരണ സംഗീതവും ഉള്‍പ്പെടുന്ന പ്രാചീന സംഗീത സമ്പ്രദായമായ കര്‍ണാടക സംഗീതം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്ഷേത്രങ്ങളിലും രാജസദസ്സുകളിലുമാണ് ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്ന് അത് ഏറെക്കുറെ ബ്രാഹ്മണരുടെ മാത്രം സാംസ്കാരിക നിധിയായി മാറ്റപ്പെട്ടു. വരേണ്യര്‍ക്കു മാത്രം അനുഷ്ഠിക്കാവുന്നതും സംഘടിപ്പിക്കാവുന്നതും ആസ്വദിക്കാവുന്നതുമായി.”
സംഗീതത്തില്‍ ജാതിയുണ്ടെന്ന് മാത്രമല്ല, കര്‍ണാടക സംഗീതം ആര് പാടണം, ആര് സംഘടിപ്പിക്കണം, ആര് ആസ്വദിക്കണമെന്നുപോലും തീരുമാനിക്കുന്നത് ജാതിയാണെന്ന വെളിപാടാണ് മാഗ്സസെ പുരസ്കാര നിര്‍ണയസമിതിക്ക് ഉണ്ടായിരിക്കുന്നത്! കര്‍ണാടക സംഗീതത്തെ മാത്രമല്ല, ജന്മാന്തര സാധനയിലൂടെ അത് സജീവമാക്കി നിലനിര്‍ത്തുന്ന സംഗീതജ്ഞരെയും അപമാനിക്കുന്നതാണ് ഈ ആരോപണങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കര്‍ണാടക സംഗീതത്തിന്റെ മഹത്തായ പാരമ്പര്യത്തോട് നീതി പുലര്‍ത്തുന്നതല്ല മാഗ്സസെ പുരസ്കാര നിര്‍ണയ സമിതിയുടെ കണ്ടെത്തല്‍. സംഗീതജ്ഞരായ ബ്രാഹ്മണര്‍ നിരവധിയുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ഇവരില്‍ പലരും മഹാഗായകരുമാണ്. എന്നാല്‍ കര്‍ണാടക സംഗീതത്തില്‍ ബ്രാഹ്മണാധിപത്യമുണ്ടെന്ന് പറയുന്നത് ശുദ്ധഭോഷ്ക്കായിരിക്കും.
കര്‍ണാടക സംഗീതം ആസ്വദിക്കുന്നവര്ക്കറിയാം പുരന്ദരദാസന്‍, കനകദാസന്, അരുണാചല കവിരായര്‍, മുത്തുതാണ്ഡവര്, സ്വാതിതിരുനാള്‍ തുടങ്ങിയ വാഗ്ഗേയകാരന്മാരൊക്കെ അബ്രാഹ്മണരായിരുന്നുവെന്ന്. സംഗീത മഹത്വത്തിന് സവര്‍ണ മുദ്ര ചാര്‍ത്താന്‍ ശ്രമിച്ചാല്‍ വീണ ധനമ്മാള്‍, രാജരത്നം പിള്ളൈ, ദണ്ഡപാണി ദേശികര്‍, മധുരൈ സോമു, യേശുദാസ് തുടങ്ങിയവരെ നാം ഏത് കള്ളിയില്‍പ്പെടുത്തും?
മഹാബ്രാഹ്മണനായിരുന്ന ശെമ്മാങ്കുടിയുടെ കാലത്തുതന്നെയല്ലേ ശെമ്മാങ്കുടി സ്റ്റൈലില്‍ പാടിത്തെളിഞ്ഞ് ശുദ്ധസംഗീതത്തിന്റെ പ്രയോക്താവായി ഏറ്റവും അധഃസ്ഥിത സമുദായത്തില്‍നിന്ന് നെയ്യാറ്റിന്‍കര വാസുദേവന്‍ എന്നൊരു മഹാപ്രതിഭ ഉദിച്ചുയര്‍ന്നത്. സംഗീതജ്ഞനെന്ന നിലയിലും വാഗ്ഗേയകാരന് എന്ന നിലയിലും ആസ്വാദകര്‍ക്കിടയില്‍ വിസ്മയം തന്നെയായ ഡോ.ബാലമുരളീകൃഷ്ണയും ബ്രാഹ്മണനല്ലെന്ന് അറിയുക. പുതുതലമുറയില്‍ വായ്പ്പാട്ടിലൂടെ ആസ്വാദകകര വ്യാമുഗ്ധരാക്കുന്ന അടൂര്‍ പി.സുദര്ശനന് വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.
ഈ പശ്ചാത്തലത്തിലാണ് ‘വിമത’ സംഗീതജ്ഞനും കലാവിമര്‍ശകനുമായ ടി.എം.കൃഷ്ണയുടെ നിലപാടുകളും, കൃഷ്ണയ്ക്ക് പുരസ്കാരം നല്കാന് മാഗ്സസെ പുരസ്കാര നിര്‍ണയ സമിതി കര്‍ണാടക സംഗീതത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും, വരദാനംപോലെ ലഭിച്ച സ്വന്തം കലയെ അവഹേളിക്കാന്‍ കൂട്ടുനിന്ന് കൃഷ്ണ മാഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നത്. കര്‍ണാടക സംഗീതത്തെ അധിക്ഷേപിക്കുന്നവരുടെ കൈയില്‍നിന്ന് ഇത്തരമൊരു അവാര്‍ഡ് കൃഷ്ണ വാങ്ങരുതെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
കര്‍ണാടക സംഗീതത്തെ അവഹേളിക്കുന്ന പ്രശംസാ പത്രം കൃഷ്ണയല്ല എഴുതിയതെങ്കിലും മാഗ്സസെ അവാര്‍ഡ് സ്വീകരിക്കുന്നതിലൂടെ പ്രശംസാ പത്രത്തില്‍ സംഗീതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള ദുരുപദിഷ്ടയായ കാര്യങ്ങള്‍ കൃഷ്ണ ശരിവയ്ക്കുകയായിരിക്കും. ഇവിടെ ചോദ്യം ചെയ്യപ്പെടുക സംഗീതത്തോട് തന്നെയുള്ള കൃഷ്ണയുടെ ആത്മാര്‍ത്ഥതയായിരിക്കും-ഇതാണ് വാദം.
ടി.എം.കൃഷ്ണയ്ക്ക് മാഗ്സസെ പുരസ്കാരം വാങ്ങാമെന്നും, വാങ്ങരുതെന്നും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ട്. പുരസ്കാരം നല്കാന് മാഗ്സസെ സമിതി കണ്ടെത്തുന്ന കാര്യങ്ങളോട് പൊരുത്തപ്പെടുന്നതാണ് കൃഷ്ണ നടത്തുന്ന കലാവിമര്‍ശനം. ഇതിനാല്‍ അദ്ദേഹത്തിന് പുരസ്കാരം സ്വീകരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കൃഷ്ണയുടെ കലാവിമര്‍ശനം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ അജണ്ടയാണ് അതിനുള്ളതെന്നും അവാര്‍ഡ് തിരസ്കരിക്കണമെന്ന് പറയുന്നവര്‍ വാദിക്കുന്നു.
യഥാര്‍ത്ഥത്തില്‍ കൃഷ്ണയ്ക്ക് മാഗ്സസെ പുരസ്കാരം നല്‍കുന്നത് കലാബാഹ്യമായ കാരണങ്ങളാലാണെന്ന് വ്യക്തം. കാരണം സംഗീതരംഗത്ത് കൃഷ്ണ തുടക്കക്കാരന് മാത്രമാണ്. കലയുടെ മേഖലയിലെ ‘അസ്പൃശ്യത’ക്കെതിരായ പോരാട്ടത്തിന് ഒരു രാജ്യാന്തര പുരസ്കാരം നല്കണമെന്നുണ്ടെങ്കില് തന്നെ അതിന് കൃഷ്ണയില്‍നിന്ന് വലിയ സംഭാവനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ചെന്നൈ സംഗീതോത്സവത്തില്‍നിന്ന് വിട്ടുനിന്നതിന്റെയും, ഏലിയറ്റ് കടല്‍ത്തീരത്ത് അവര്‍ണരെ സംഘടിപ്പിച്ച് പാടുന്നതുമൊക്കെ കലയുടെ മാനദണ്ഡം വച്ച് അളക്കുമ്പോള്‍ ഒരു രാജ്യാന്തര പുരസ്കാരത്തിനുള്ള വകുപ്പല്ല. സംഗീതരംഗത്തെ വന്മരങ്ങളായ മറ്റ് പലരുടെയും സംഭാവനകള്‍ക്കുമുന്നില്‍ കൃഷ്ണയ്ക്ക് ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: