ചരക്കുസേവന നികുതി ബില്‍ (ജിഎസ്ടി ബില്‍) രാജ്യസഭ പാസ്സാക്കിയിരിക്കുന്നു. ഇതോടെ ഇക്കാര്യത്തില്‍ വലിയൊരു കടമ്പയാണ് കേന്ദ്രസര്‍ക്കാര്‍ മറികടന്നിരിക്കുന്നത്.ലോക്സഭയില്‍ എത്തിയശേഷം ഏപ്രില്‍ മാസത്തോടെ ബില്‍ നിയമമാകുമെന്നാണ് പ്രതീക്ഷ. ഇത് ചരിത്രപരമായ ചുവടുവയ്പാണെന്നും, ഏറ്റവും നവീനമായ നികുതി പരിഷ്കരണമാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു നികുതിക്കുമേല്‍ മറ്റൊരു നികുതി എന്നത് ഇനി പഴങ്കഥ.
ഏകീകൃത നികുതി സംവിധാനം കൊണ്ടുവരുക മാത്രമല്ല, നികുതി ഘടനതന്നെ ജിഎസ്ടി വഴി പരിഷ്കരിക്കപ്പെടുകയാണ്. ഇതോടെ കേന്ദ്ര എക്സൈസ് തീരുവ, സേവന നികുതി, അധിക എക്സൈസ് തീരുവകള്‍, അധിക കസ്റ്റംസ് തീരുവകള്‍ മുതലായവ ഇല്ലാതാകും. സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റ്, കേന്ദ്ര വില്‍പ്പന നികുതി, വാങ്ങല്‍ നികുതി, വിനോദ നികുതി, പരസ്യത്തിന്മേലുള്ള നികുതി, ലോട്ടറി മുതലായവയുടെമേലുള്ള നികുതികളും സര്‍ചാര്‍ജുകളും ബില്‍ നിയമമാകുന്നതോടെ ഇല്ലാതാകും. ഏകീകരണ നികുതി ഏറ്റവുമധികം സഹായിക്കുന്നത് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെയാണ്. സാധനങ്ങളുടെ വിലക്കുറവിനും ഇത് വഴിതെളിക്കും. നികുതി സംവിധാനം ഒന്നാകുമ്പോള്‍ ജിഡിപിയില്‍ രണ്ടു ശതമാനം വര്‍ധന ഉണ്ടാകും. റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങള്‍, കാറുകള്‍, എല്‍ഇഡി മുതലായവ കൂടുതല്‍ ലാഭകരമാകും. പക്ഷെ ഇന്ന് ഏറെ പുഷ്ടിപ്രാപിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഇനി ചെലവേറും.
എല്ലാ പരോക്ഷ നികുതികളും ഒഴിവാകുന്നതോടെ ഭാരതം ഒറ്റ വിപണിയായി മാറും. എല്ലാ നികുതികളും നിര്‍ത്തലാക്കി ഒരേഒരു നികുതി മാത്രമായിരിക്കും ഇനി രാജ്യത്ത് നിലനില്ക്കുക. ഇത് ഭാരതത്തിലെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാ നികുതികളും ഏകോപിപ്പിക്കുക വഴി ഭാരതം ഒരൊറ്റ വിപണിയായി മാറുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് വിലക്കുറവ് മാത്രമല്ല, സമയലാഭവും ഉണ്ടാക്കുന്നു. കൂടുതല്‍ നികുതി വരുമാനം ലഭിക്കും. താഴ്ന്ന നികുതി ഭാരമേ ഇനി ജനങ്ങള്‍ക്ക് സഹിക്കേണ്ടിവരികയുള്ളൂ.
രാജ്യത്തെ ജിഡിപി കൂടും എന്നുമാത്രമല്ല ഇറക്കുമതി 10 മുതല്‍ 14 ശതമാനം വരെ വര്‍ധിക്കാനും സാധ്യതയുണ്ട്. തമിഴ്നാട് പോലുള്ള ഉല്‍പ്പാദന സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധികനികുതി വരുമെന്നതിനാല്‍ ഭരണകക്ഷിയായ എഐഎഡിഎംകെ ജിഎസ്ടി ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇതുകാരണം ഉല്‍കണ്ഠയുണ്ട്. നികുതി ഏകോപനംവഴി സംസ്ഥാനങ്ങള്‍ക്ക് നഷ്ടമുണ്ടായാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ അത് നികത്തും. സമീപകാല ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നികുതി പരിഷ്കരണമാണ് ഇതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങള്‍ക്ക് മൂന്നില്‍രണ്ടും, കേന്ദ്രത്തിന് മൂന്നില്‍ ഒന്നും വോട്ടിങ് അധികാരമാണുള്ളത്. കേന്ദ്രത്തിന് വീറ്റോ അധികാരവുമുണ്ട്. സംസ്ഥാന തീരുമാനങ്ങളെ മറികടക്കാന്‍ കഴിയുന്ന വീറ്റോ അധികാരം കേന്ദ്രത്തിനുണ്ടെന്ന ആശങ്ക അസ്ഥാനത്താണെന്ന് ജയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഫെഡറല്‍ സംവിധാനത്തിന്മേലുള്ള കടന്നുകയറ്റമല്ല.
ജിഎസ്ടി കൗണ്‍സിലായിരിക്കും ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തേണ്ടതെന്ന് തീരുമാനിക്കുക. ഏകീകൃത സാമ്പത്തിക വിപണിയും ഏകീകൃത നികുതിഘടനയും വരുന്നതോടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നികുതി വെട്ടിപ്പ് കുറയ്ക്കാനും ചരക്കുസേവന ബില്‍ നിയമമായാല്‍ സാധിക്കും. ചരക്കുനീക്കവും സേവന ലഭ്യതയും വര്‍ധിക്കും. ഉന്നതാധികാര സമിതിയുടെ നിലപാടിന് വിരുദ്ധമായ ഭേദഗതി ഉള്‍പ്പെടുത്തുന്നത് സംസ്ഥാന താല്പ്പര്യങ്ങള്ക്കെതിരാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രശ്നങ്ങള്‍ ഉന്നതാധികാരസമിതിയുമായി ചര്‍ച്ച ചെയ്യുമെന്നും തെറ്റുകള്‍ തിരുത്തുമെന്നുമാണ് ജയ്റ്റ്ലി ഉറപ്പുനല്‍കിയത്.
നികുതികള്‍ ഏകീകരിക്കുക വഴി 3000 കോടി രൂപ കേരളത്തിന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുപോലുള്ള സാമ്പത്തിക നേട്ടം മറ്റ് സംസ്ഥാനങ്ങള്‍ക്കും ലഭിക്കും. എന്നിട്ടാണ് ഇത്തരമൊരു ബില്‍ പാസ്സാക്കുന്നതിന് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്ര കാലവും തടസ്സം നിന്നത്. രാജ്യസ്നേഹമല്ല ഇക്കാര്യത്തില്‍ ഇവരെ നയിച്ചതെന്ന് വ്യക്തം. വൈകിയാണെങ്കിലും പ്രതിപക്ഷത്തിന് തിരിച്ചറിവുണ്ടായത് സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: