ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ ശീതികരണികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഇതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകുന്നില്ല. മോര്‍ച്ചറിയുടെ തണുപ്പു ക്രമീകരിക്കുന്നതിനുള്ള സംവിധാനം മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രധാനകാരണം.
രണ്ടുസെറ്റുകളിലായി 12 അറകളാണ് ഇവിടെയുള്ളത്. ഇതിലൊന്നിലുംതന്നെ ആവശ്യമായ തണുപ്പു നിലനിര്‍ത്തുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് മൃതദേഹങ്ങള്‍ മിക്കപ്പോഴും അഴുകുന്ന സ്ഥിതിയുണ്ടാകുന്നു. അറകളുടെ വശങ്ങളും മിക്കപ്പോഴും അഴുകുന്ന സ്ഥിതിയാണ്. അറകളുടെ വശങ്ങള് തുരുമ്പിച്ച് ഉള്ളിലുള്ള ട്രേയിലേക്ക് തുരുമ്പ് അടര്‍ന്നു വീഴുന്നു. ഈ ട്രേയില്‍ മൃതദേഹം വച്ചാല്‍ തുരുമ്പ് മൃതദേഹത്തിലേക്ക് വീഴുകയും ചെയ്യുന്നു. മോര്‍ച്ചറി ജീവനക്കാര്‍ ട്രേകള്‍ പുറത്തെടുത്തു കഴുകി വീണ്ടും വയ്ക്കുകയാണ് ചെയ്യുന്നത്.
ഈ ശീതീകരണികള്‍ ഇവിടെ സ്ഥാപിച്ചിട്ട് 12 വര്‍ഷം കഴിഞ്ഞു. ലാബ് ലൈന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് സ്ഥാപിച്ചത്. സംരക്ഷണചുമതലയും ഈ കമ്പനിക്കാണ്. മോര്‍ച്ചറിയും അനുബന്ധ യന്ത്രഭാഗങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതരും കാലപ്പഴക്കം മൂലം ഇത് നന്നാക്കാനാവാത്ത അവസ്ഥയാണെന്ന് കമ്പനിയും പറയുന്നു. ഇതിന്റെ യന്ത്രഭാഗങ്ങള്‍ പലതും ലഭ്യമല്ല എന്നാണ് കമ്പനിയുടെ വാദം. മുന്‍പു പലതവണ കേടായ ഭാഗങ്ങള്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്നും പറയുന്നു.
ഈ അവസ്ഥയില്‍ ശീതികരണികള്‍ മുഴുവന്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതാണ് അഭികാമ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞദിവസം അതിരമ്പുഴ ഐക്കരക്കുന്നു ഭാഗത്തു നടന്ന കൊലപാതകത്തിലെ മൃതദേഹം അടക്കം രണ്ട് അജ്ഞാത മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. യന്ത്രത്തകരാര്‍മൂലം മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയ അവസ്ഥയിലാണിപ്പോള്‍. എത്രയും വേഗം പുതിയ ശീതികരണികള്‍ സ്ഥാപിച്ച് ഈ പ്രതിസന്ധിക്കു പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: