ആലപ്പുഴ: അനധികൃത മണല്‍ ഖനനം തടയുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയ മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റവന്യൂ വകുപ്പ് ബോധപൂര്‍വ്വം അട്ടിമറിക്കുന്നു. സര്‍ക്കാര്‍ നയത്തിനെതിരെ വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയെ അനുകൂലിക്കുന്ന ജീവനക്കാരുടെ സംഘടന തന്നെ രംഗത്തെത്തി.
കഴിഞ്ഞ മെയ് മാസത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ അനധികൃത ധാതുക്കളുടെ ഖനനത്തിനും കടത്തിനുമെതിരായി നടപടിസ്വീകരിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ജില്ലാകളക്ടര്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍, വില്ലേജാഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് അനധികൃത മണല്‍ഖനനം തടയുന്നതിന് പ്രഥമ ചുമതല നല്‍കിയിട്ടുള്ളത്.
കൂടാതെ മതിയായ രേഖകളില്ലാതെ അനധികൃത ഖനനമോ, കടത്തോ, ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനുപയോഗിക്കുന്ന സാമഗ്രികള്‍ പിടിച്ചെടുക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലംനികത്തിലും മണല്‍ ഖനനത്തിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷം അധികാരത്തിലേറിയതോടെ മുന്‍ സര്‍ക്കാരിന്റെ ഉത്തരവില്‍ വെള്ളം ചേര്‍ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
അനധികൃത മണ്ണുഖനനം തടയുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി അല്ലെന്നും അധികാരപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ സഹായിക്കുക മാത്രമാണ് അവരുടെ കടമയെന്നും നിര്‍ദ്ദേശിച്ച് ജില്ലാകളക്ടര്‍മാര്‍ ഇറക്കിയതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. മണല്‍ മാഫിയകള്‍ക്ക് തടയിടേണ്ടവര്തന്നെ ഇക്കാര്യത്തില്‍ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
റവന്യൂ വകുപ്പ് കാലങ്ങളായി ഭരിക്കുന്ന സിപിഐ ഇത്തരത്തില്‍ ഭൂമാഫിയകള്‍ക്കും മണല്‍ മാഫിയകള്‍ക്കും ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ ഓപ്പറേഷന് അടക്കം തടഞ്ഞ് ഭൂമാഫിയയെ സംരക്ഷിച്ചത് സിപിഐ ആണെന്ന് ഓപ്പറേഷന് നയിച്ച മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ സുരേഷ്കുമാര്‍ അടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു. മണല്‍ഖനനം സംബന്ധിച്ച റവന്യൂ വകുപ്പിന്റെ നയം മാറ്റത്തിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെമ്പാടും നിലംനികത്തലും മണല്‍ ഖനനവും വ്യാപമായി നടക്കുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുന്ന നിഷേധാത്മക നയം വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: