തിരുവനന്തപുരം: ഇയര്‍ ഔട്ടില്‍ മനംനൊന്ത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നരുവാംമൂട് ട്രിനിറ്റി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി മണക്കാട് കുര്യാത്തി സിന്ധുനിവസില് വിജയകുമാറിന്റെയും ശ്രീകലയുടെയും മകന് ആകാശ് വിജയന് (19) ആണ് ട്രയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.
ട്രിനിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയാണ് ആകാശ് വിജയന്. ഒന്നാം വര്‍ഷ പരീക്ഷയിലെ ഫലം വന്നപ്പോള്‍ ആകാശിന് എല്ലാ വിഷയത്തിനും കൂടി പതിനെട്ട് പോയിന്റാണ് ലഭിച്ചിരുന്നത്. രണ്ടാം വര്‍ഷത്തില്‍ തുടരണമെങ്കില്‍ കുറഞ്ഞത് 27 പോയിന്റ് ലഭിച്ചിരിക്കണം. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ പുതിയ നിയമം അനുസരിച്ച് ആകാശ് വിജയനോടൊപ്പം മിനിമം പോയിന്റ് ലഭിക്കാത്ത 18 വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നും പുറത്തായി. കഴിഞ്ഞ രണ്ടു ദിവസമായി ആകാശ് കോളേജില്‍ പോയിരുന്നില്ല.
വിവരം അന്വേഷിച്ച് ആകാശിന്റെ പിതാവ് കോളേജിലെത്തിയപ്പോഴായിരുന്നു ഇയര്‍ ഔട്ട് ആയവിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആകാശ് വീട്ടില്‍ നിന്നും പോയിരുന്നു. ഇന്നലെ രാവിലെ തുമ്പയ്ക്ക് സമീപത്തെ റെയില്‍വെ ട്രാക്കില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കാണപ്പട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ പൊതു ദര്‍ശനത്തിനു വച്ചു. സുഹൃത്തുക്കളും അധ്യാപകരും ആദരാജ്ഞലി അര്‍പ്പിച്ചു. ഉച്ചയോടെ മൃതദേഹം പുത്തന്‍കോട്ട ശ്മശാനത്തില്‍ സംസ്ക്കരിച്ചു. ആദര്‍ശ് വിജയ് സഹോദരനാണ്.
ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ പുതിയ സമ്പ്രദായത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നിരന്തരം സമരത്തിലാണ്. ഇയര്‍ ഔട്ട് നടപ്പിലാക്കുന്നതിനു മുമ്പ് ഒന്നാമത്തെ സെമസ്റ്ററില്‍ വിജയിക്കാത്ത വിഷയങ്ങള്‍ മൂന്നാം വര്‍ഷത്തിനകം വിജയിച്ചാല്‍ മതിയായിരുന്നു. ഇതിലേയ്ക്കായി സപ്ലിമെന്ററി പരീക്ഷയും നടത്തിയിരുന്നു. പുതിയ രീതിയില്‍ സപ്ലിമെന്ററി പരീക്ഷ റദ്ദാക്കിയതോടൊപ്പം ഒന്നാം വര്‍ഷം നിശ്ചിത പോയിന്റോടെ വിജയിക്കണമെന്ന നിയമവും നടപ്പിലാക്കി.
വിവിധ കോളേജുകളിലായി നിരവധി വിദ്യാര്‍ത്ഥികളാണ് ഇതോടെ ഇയര്ഔട്ടിലൂടെ പൂറത്തായത്. ഇയര്‍ ഔട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: