തിരുവനന്തപുരം: കടക്കെണിയില്‍പ്പെട്ട് ഉഴലുന്ന കേരളത്തിന് കരകയറാനുള്ള അവസരമാണ് ചരക്ക് സേവനനികുതി ഏകീകരണത്തിലൂടെ ലഭിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഒന്നരലക്ഷം കോടി രൂപയുടെ കടം വരുത്തിവച്ചിരിക്കുന്ന സംസ്ഥാനത്തിന് പിടിച്ചുനില്ക്കണമെങ്കില് കര്‍ക്കശമായ സാമ്പത്തികനിയന്ത്രണങ്ങള്‍ മാത്രം പോര. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ലോപമായ പിന്തുണയും ഒപ്പം കൈ അയച്ചുള്ള സാമ്പത്തിക സഹായവും കൂടിയേ തീരൂ. ഈ സാഹചര്യത്തിലാണ് ചരക്ക് സേവന നികുതി ഏകീകരണ ബില്‍ രാജ്യസഭയില്‍ പാസ്സായിരിക്കുന്നത്.
ഏതാണ്ട് സമ്പൂര്‍ണ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിന് നികുതി ഏകീകരണം വലിയ സാമ്പത്തിക നേട്ടം സമ്മാനിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മലയാളിയുടെ നിത്യോപയോഗത്തില് വരുന്ന വസ്തുക്കളില്‍ 99 ശതമാനവും പുറത്തുനിന്ന് വരുന്നവയാണ്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്നവയാകട്ടെ ഏറിയ കൂറും വിറ്റഴിക്കുന്നത് സംസ്ഥാനത്തിന് പുറത്തും. സംസ്ഥാനത്തിന് പുറത്ത് ഉത്പാദിപ്പിച്ച് ഇവിടെ വിറ്റഴിക്കുന്ന സാധനങ്ങള്‍ക്കുള്ള നികുതി പുതുക്കിയ നിയമമനുസരിച്ച് സംസ്ഥാനത്തിന് പിരിച്ചെടുക്കാനാകും. അങ്ങനെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉറവിട സംസ്ഥാനത്ത് ചുമത്തുന്ന നികുതി ഉപഭോക്തൃ സംസ്ഥാനത്തിന്റെ ഖജനാവിലേക്കാണ് എത്തുന്നത്. അന്തര്‍ സംസ്ഥാന ഇടപാടുകള്ക്കാകട്ടെ ആദ്യം സംയോജിത നികുതി ചുമത്തുന്നു.
കടക്കെണിയില്‍പ്പെട്ടുഴലുന്ന സംസ്ഥാനത്തിന് തത്കാലം പിടിച്ചുനില്ക്കാന് ഇതിലൂടെ സാധിക്കും. സംസ്ഥാനസര്‍ക്കാര്‍ നികുതി പിരിവ് കാര്യക്ഷമവും ഊര്ജിതവുമാക്കിയാല് മാത്രം മതി. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും കൂടി അവകാശപ്പെടുന്നതാണ്. ഉത്പാദക സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നികത്തുമെന്നതിനാല് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയില്ല.
ഇരട്ട നികുതിയായതിനാല്‍ ചുമത്തുന്ന നികുതിയുടെ പകുതി സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ബാക്കി പകുതി കേന്ദ്രസര്‍ക്കാരിനും. ഒരേ ഉത്പന്നങ്ങള്‍ക്കും ഒരേ സേവനങ്ങള്‍ക്കും രാജ്യം മുഴുവന്‍ ഏകീകൃതനിരക്ക് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണപ്രദമാണ്. വിവര സാങ്കേതിക വിദ്യയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമായതിനാല്‍ പുതിയ നികുതി സമ്പ്രദായം എളുപ്പത്തില്‍ നടപ്പാക്കി വിജയിപ്പിക്കാന്‍ കേരളത്തിന് കഴിയും. നികുതി പിരിവും നിയന്ത്രണവും ഏകോപന സംവിധാനവും നടപ്പാക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തമുള്ള വിവര സാങ്കേതിക കമ്പനിയെയാണ് ഏല്‍പ്പിക്കുന്നത്. ഈ കമ്പനിയില്‍ 51 ശതമാനം ഓഹരി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാക്കി 49 ശതമാനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ്.
വാണിജ്യനികുതി ചെക്ക്പോസ്റ്റുകള്‍ ക്രമേണ ഇല്ലാതാകുന്നത് കേരളത്തെ സംബന്ധിച്ച് സുഗമമായ ചരക്ക് നീക്കത്തിന് സഹായകരമാണ്. നികുതിക്ക് മേല്‍ നികുതി എന്ന സമ്പ്രദായം ഇതോടെ അവസാനിക്കും. സംസ്ഥാനങ്ങളുടെ നികുതി വകുപ്പുകളും കേന്ദ്ര നികുതി വകുപ്പുകളും ഒരുമിക്കുന്നത് വ്യാപാരികള്‍ക്കും ഏറെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: