ന്യൂദല്‍ഹി: ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ ഭീഷണിയുടെ സ്വരവുമായി കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്. ഹദീസിനും ഖുര്‍ ആനും നിരക്കാത്തതൊന്നും അംഗീകരിക്കില്ലെന്ന് ഫെഡറേഷന് പ്രസിഡണ്ട് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി പറഞ്ഞു. മുസ്ലിങ്ങളുടെ മതപരമായ അവകാശം കവരുന്നതാണ് ഏകീകൃത സിവില്‍കോഡ്. ശരീ അത്ത് നിയമത്തിന് കോട്ടം വരുത്ത സിവില്‍കോഡ് അംഗീകരിക്കില്ല. നടപ്പാക്കാന്‍ മുതിര്‍ന്നാല്‍ രാജ്യത്ത് വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും അബ്ദുള്‍ അസീസ് മൗലവി മുന്നറിയിപ്പ് നല്കി. സിവില്‍കോഡ് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്കിയ ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചും നടത്തിയിരുന്നു.
രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് അപമാനവും അപകടവുമാണ് ഏകീകൃത സിവില്‍കോഡ്. ഐഎസ് റിക്രൂട്ട്മെന്റ്, സക്കീര്‍ നായ്ക്ക്, രാമക്ഷേത്രം തുടങ്ങിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വേണം സിവില്‍കോഡിനെ സമീപിക്കാനെന്നും ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് പറഞ്ഞു. സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ന്യൂനപക്ഷ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
മുത്തലാക്കിനെതിരെ ചില മുസ്ലിം സ്ത്രീകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കവെ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കിക്കൂടെയെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമകമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ ഇടപെടല്‍ മറച്ചുവെച്ചാണ് കോണ്‍ഗ്രസ്സും സിപിഎമ്മും മുസ്ലിം ജമാ അത്ത് ഫെഡറേഷനും കേന്ദ്രസര്‍ക്കാരിനെതിരെ മുസ്ലിം വികാരം ഇളക്കി വിടുന്നത്.
സിവില്‍കോഡിനെതിരെ ആദ്യമായാണ് പ്രധാനമന്ത്രിക്ക് നിവേദനം ലഭിക്കുന്നതെന്നും ആശങ്കകള്‍ പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും അബ്ദുള്‍ അസീസ് മൗലവി പറഞ്ഞു. പ്രതീക്ഷിച്ചതിലും അനുകൂലമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. കൂടിക്കാഴ്ച പത്ത് മിനിട്ടോളം നീണ്ടു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് എംപിമാരായ ഇടി.മുഹമ്മദ് ബഷീര്‍, കെ.സി.വേണുഗോപാല്‍, എന്‍.കെ.പ്രേമചന്ദ്രന്, എം.ഐ.ഷാനവാസ്, ആന്റോ ആന്റണി എന്നിവരുള്‍പ്പെടെ 12 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. പാര്‍ലമെന്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: