തിരുവനന്തപുരം: ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ പറഞ്ഞു.
ഒരിക്കലും നടപ്പാക്കാന്‍ കഴിയാത്ത പങ്കാളിത്ത പെന്ഷന് പിന്‍വലിക്കല്‍ പോലുള്ള ഉറപ്പുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഇതിനെതിരെ ഇടതു സര്‍വീസ് സംഘടനകള്‍ ഒരക്ഷരം പോലും ഉരിയാടുന്നില്ല. സര്‍വീസ് മേഖലയിലെ പ്രശ്നങ്ങളില്‍ നിന്ന് ഇടതു സര്‍വീസ് സംഘടനകള്‍ പിന്നാക്കം പോയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ജിഒ സംഘ് ആസ്ഥാനകാര്യാലയത്തില്‍ നടന്ന കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എണ്ണത്തില്‍ കുറവാണെങ്കിലും ജീവനക്കാരുടെ പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്ന സംഘപരിവാര്‍ സംഘടനകളെ ഇടതുവലതു യൂണിയനുകള്‍ ഭയപ്പെടുകയാണ്.
സ്വാധീനമുള്ള മേഖലകളില്‍ ഏകാധിപത്യ പ്രവണത അടിച്ചേല്‍പ്പിക്കുന്ന ഇടതു യൂണിയനുകള്‍ക്ക് ജനാധിപത്യവിരുദ്ധ സമീപനമാണുള്ളത്. സര്‍വീസ് മേഖലയിലെ മുഴുവന്‍ മര്യാദകളും ലംഘിച്ചാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനായി ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തുന്നു. ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന എന്‍ജിഒ സംഘ്, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് തുടങ്ങിയ സംഘടനകളെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം. മറ്റു യൂണിയനുകളെ ഭയപ്പെടുന്നതിനാലാണ് നിരവധി ജീവനക്കാര്‍ സംഘിനെ അനുകൂലിച്ച് രംഗത്തുവരാതിരിക്കുന്നത്. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും ഭീഷണിയും അഭിമുഖീകരിച്ചാണ് സംഘ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇടതു ഭീകരതയും മതതീവ്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് കെ.ബി. വിനോദ്കുമാര്‍ ആധ്യക്ഷം വഹിച്ചു. പെന്‍ഷണേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് പ്രഭാകരന്‍നായര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് മുന്‍ പ്രസിഡന്റ് മുരളീധരന്‍നായര്‍, രക്ഷാധികാരി രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രചൂഡന് റിപ്പോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു. ട്രഷറര്‍ ടി.എസ്. വിനോദ്കുമാര്‍ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമാപനസമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ പുതിയ ഭാരവാഹികളെ വാര്‍ഷികസമ്മേളനത്തില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റായി പൊതുഭരണവകുപ്പിലെ കെ.ബി. വിനോദ്കുമാറിനെയും ജനറല്‍ സെക്രട്ടറിയായി ധനകാര്യവകുപ്പിലെ ടി.ഐ. അജയകുമാറിനെയും ട്രഷററായി ധനകാര്യവകുപ്പിലെ റ്റി. സുരേഷിനെയുമാണ് തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: