തിരുവനന്തപുരം: ഫോക്ലോര് അക്കാദമിയില്‍ പ്രസിദ്ധ നാടന്‍ പാട്ടുകാരന് സി.ജെ. കുട്ടപ്പനെയും ലളിതകലാ അക്കാദമിയില്‍ ടി. എ. സത്യപാലിനെയും ചെയര്മാന്മാരായി നിയമിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റായി വൈശാഖനേയും, സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായി കെ.പി.എ.സി. ലളിതയേയും നേരത്തെ നിശ്ചയിച്ചിരുന്നു.
ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനായി നേമം പുഷ്പരാജ്, സെക്രട്ടറിയായി പൊന്ന്യം ചന്ദ്രന്, സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനായി സേവ്യര്‍ പുല്‍പ്പാട്, സെക്രട്ടറിയായി എന്‍. രാധാകൃഷ്ണന് നായര്‍, ഫോക്ലോര് അക്കാദമി വൈസ് ചെയര്‍മാനായി മൂസ എരഞ്ഞോളി, സെക്രട്ടറിയായി ഡോ എ.കെ. നമ്പ്യാര്‍ എന്നിവരെയും നിശ്ചയിച്ചു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രൊഫ. വി കാര്ത്തികേയന് നായര്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി പി. ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണായി ബീനാപോള്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്‍മാനായി വിനോദ് വൈശാഖി, ഭാരത് ഭവന് സെക്രട്ടറിയായി പ്രമോദ് പയ്യന്നൂര്‍ എന്നിവരെയും നിശ്ചയിച്ച് ഉത്തരവായി.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് ഫോക്ലോര് അക്കാദമി ചെയര്‍മാനായി നിയമിതനായ സി.ജെ. കുട്ടപ്പന്. ഇദ്ദേഹം മുമ്പും ഫോക്ലോര് അക്കാദമി ചെയര്മാന് സ്ഥാനം വഹിച്ചിട്ടുണ്ട്. നാടന്‍പാട്ടിന്റെ ഭംഗി ചോരാതെ ജനകീയമാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കാന്‍ സിജെക്ക് കഴിഞ്ഞിട്ടുണ്ട്. തായില്യം എന്ന ട്രൂപ്പിന് രൂപം നല്കി മണ്ണിന്റെയും വായ്മൊഴി പഴക്കത്തിന്റെയും പാരമ്പര്യം ചോരാതെ നാടന്‍ പാട്ടുകളെ നിലനിര്‍ത്തുന്നതിനായി അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു. സംസ്ഥാന ഫോക്ലോര് അക്കാദമി പുരസ്കാരവും സാമ്പശിവന്‍ പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വയറു നിറഞ്ഞിരിക്കുമ്പോള്‍ താളമിട്ട് കേള്‍ക്കാനുള്ളതല്ല നാടന്‍ പാട്ടുകളെന്നാണ് സിജെയുടെ പക്ഷം. മാറ്റിനിര്‍ത്തപ്പെട്ട ഒരു ജനതയുടെ പ്രതിഷേധവും പ്രതീക്ഷയുമാണവയിലുള്ളതെന്ന് അദ്ദേഹം പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: