തിരുവല്ല: മഹാത്മാഗാന്ധി സര്‍വ്വകലാശാല യുവജനോത്സവത്തിന് ശ്രീവല്ലഭപുരിയില്‍ വര്‍ണ്ണാഭമായ തുടക്കം. മാര്‍ച്ച് 4 വരെ നീണ്ടുനില്‍ക്കുന്ന കലാ മാമാങ്കത്തിന് മുന്നോടിയായി വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് തിരുവല്ല നഗരസഭാമൈതാനിയിലെ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് നഗറില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലിംകുമാര്‍ കലോത്സവത്തിന് തിരിതെളിയിച്ചു.
ചെറിയ അക്ഷരക്കുറിപ്പുകള് പോലും വ്യക്തികളിലെ സര്‍ഗവാസനകള്‍ക്ക് പ്രോജ്ജ്വലനം സൃഷ്ടിക്കുന്നതാണെന്ന് സര്‍ഗ്ഗോദയം 2012 ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മത്സരാര്‍ത്ഥികള്‍ കലാമേളകളില്‍ പങ്കെടുക്കുന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാവരുത്. മറ്റുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ആസ്വദിക്കാനുമുള്ള മാനസികമായ പക്വതയാണ് ഓരോ കലാകാരന്മാര്ക്കുമുണ്ടാവേണ്ടത്. വായനാശീലം കുറയുന്നതാണ് കലാകാരന്മാരുടെ പ്രധാനപോരായ്മ.
93 കാലഘട്ടത്തില്‍ ഒരു വര്‍ത്തമാനപത്രത്തിലെ കായിക പേജിലെ സന്തോഷ് ട്രോഫി മത്സരങ്ങളെക്കുറിച്ചുള്ള വാര്ത്തവായിച്ചതുമൂലം ആദിവസത്തെ മത്സരത്തിന്റെ ദൃക്്സാക്ഷിവിവരണം വിവിധ രാഷ്്ട്രീയ നേതാക്കള്‍ നടത്തുന്നത് അവതരിപ്പിച്ചത് തന്റെ കലാജീവിതത്തില്‍ മറക്കാനാവാത്ത ഓര്‍മ്മയില്‍ പ്രധാനമാണെന്നും ഹര്‍ഷാരവം മുഴങ്ങിയ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാല യൂണിയന് ചെയര്മാന് ജിനേഷ് ജോര്‍ജ്ജ് അദ്ധ്യക്ഷതവഹിച്ചു. നായര്സര്വ്വീ്സ് സൊസൈറ്റിയുടെ പ്രസിഡന്റ് അന്തരിച്ച അഡ്വ.പി.കെ.നാരായണപ്പണിക്കരുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് സര്‍ഗോദയം 2012 ന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ മാതൃകാ വ്യക്തിത്വമായിരുന്നു പി.കെ.നാരായണപ്പണിക്കര്‍ എന്ന് സംഘാടകസമിതി ജോയിന്റ് കണ്‍വീനര്‍ പ്രകാശ് ബാബു അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
ചലച്ചിത്രതാരം രാജീവ് പിള്ള, ആന്റോ ആന്റണി എം.പി, മാത്യു റ്റി.തോമസ് എം.എല്‍.എ, നഗരസഭാചെയര്പേഴ്സണ് ലിന്ഡാതോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാന്തി പി. നായര്‍, എം.ജി.യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി സേവന വിഭാഗം ഡയറക്ടര്‍ പ്രൊഫ.എം.കെ.രാജു, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.കെ.അനന്തഗോപന്‍ എന്നിവര്‍ പ്രസംഗിച്ചു.
യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുള്ള സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആര്.മനു നന്ദിയും പറഞ്ഞു. വൈസ് ചാന്‍സലര്‍ രാജന്ഗുരുക്കള് ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് കലോത്സവത്തിന്റെ ആദ്യദിനത്തില്‍തന്നെ കല്ലുകടിക്ക് കാരണമായി. ഉദ്ഘാടനവേദിയില്‍വെച്ച് സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത് സമ്മാനാര്‍ഹരായ കലാലയങ്ങളും കുടുംബശ്രീകള്ക്കുമുള്ള സമ്മാനങ്ങളും നല്കി.
എസ്. സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: