കൂത്തുപറമ്പ്: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കൂത്തുപറമ്പില്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഏകപക്ഷീയമായി അക്രമം സൃഷ്ടിക്കാനാണ് സിപിഎം നേതൃത്വം ഗൂഢാലോചന നടത്തുന്നത്. സിപിഎമ്മിന് പേരിന് പോലും പ്രവര്‍ത്തനമില്ലാത്ത തൊക്കിലങ്ങാടിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പാര്‍ട്ടി നേതൃത്വം നീക്കമാരംഭിച്ചിട്ട് നാളുകളേറെയായി. പിണറായിയുടെ പോലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും സംഘപ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്. തൊക്കിലങ്ങാടി നഗരത്തില്‍ പൊളിഞ്ഞ് വീഴാറായ ഒറ്റ മുറിയില്‍ സിപിഎമ്മിന്റെ പേരില്‍ ചുവന്ന ബോര്‍ഡ് സ്ഥാപിച്ച് അതിന്റെ മറവില്‍ പുറത്തുനിന്നുള്ള ഗുണ്ടകള്‍ക്ക് താവളമൊരുക്കുകയാണ് സിപിഎം ചെയ്യുന്നത്. വൈകുന്നേരമായാല്‍ മദ്യപന്മാരുടെയും ഗുണ്ടാസംഘത്തിന്റെയും പ്രധാന കേന്ദ്രമാണ് ഈ കുടുസ്സുമുറി. പുറത്ത് നിന്നെത്തുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തൊക്കിലങ്ങാടിയില്‍ അരാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനെതിരെ നേരത്തെ തന്നെ ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിരുന്നു. എന്നാല്‍ പോലീസ് ഇത് ഗൗരവത്തിലെടുക്കാത്തതാണ് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം. ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം ക്രമിനല്‍ സംഘം നേരത്തെയും ഓഫീസിന്റെ പേര് വെച്ച ഈ കുടുസ്സുമുറി ഇരുളിന്റെ മറവില്‍ തകര്‍ത്തിരുന്നു. വളരെ അപൂര്‍വ്വമായി മാത്രം തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ മുറിയില്‍ ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഓഫീസ് അക്രമിച്ച് ടിവി തല്ലിപ്പൊളിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സാധാരണയായി പ്രവര്‍ത്തനക്ഷമമല്ലാത്ത പഴകിയ ടിവി പുറത്ത് നിന്ന് കൊണ്ടുവന്ന് റോഡില്‍ നിക്ഷേപിക്കാറാണ് പതിവ്. അക്രമത്തിന്റെ മുന്നോടിയായി കഴിഞ്ഞദിവസം പുറത്ത് നിന്നെത്തിയ സംഘം പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുഴക്കി പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രാദേശിക നേതൃത്വത്തിനെതിരെ പേരെടുത്ത് ഭീഷണിമുഴക്കിയാണ് പ്രകടനം നടത്തിയത്. തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സജീവമാവുകയും സിപിഎമ്മിന്റെ കൂടെയുണ്ടായിരുന്നവരില്‍ ശേഷിക്കുന്നവര്‍ ആര്‍എസ്എസില്‍ സജീവമായതുമാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. പ്രദേശത്ത് സിപിഎമ്മിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഓഫീസ് പൊളിക്കല്‍ നാടകമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: