കണ്ണൂര്‍: വിവിധങ്ങളായ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ജനകീയ കലക്ടര്‍ പി.ബാലകിരണ്‍ കണ്ണൂരിനോട് യാത്ര പറയുന്നു. ഐടി മിഷന് ഡയറക്ടറായാണ്് ബാലകിരണിന്റെ പുതിയ നിയമനം. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല എന്ന ഖ്യാതി കണ്ണൂരിനു സമ്മാനിച്ച സംതൃപ്തിയോടെയാണ് ഇദ്ദേഹം പടിയിറങ്ങുന്നത്. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ലയാക്കി കണ്ണൂരിനെ മാറ്റിയതാണ് ബാലകിരണിന്റെ പ്രധാന നേട്ടം. പദ്ധതിയുടെ രണ്ടു ഘട്ടങ്ങളിലായി 16,361 പേര്‍ക്ക് പട്ടയം ലഭ്യമാക്കി. കണ്ണൂര്‍ ജില്ലയില്‍ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വിവിധങ്ങളായ പദ്ധതികളും സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയതുമാണ് ബാലകിരണിനെ സംസ്ഥാനത്തെ മികച്ച കളക്ടറാക്കി മാറ്റിയത്. ഭൂനികുതി പിരിവില്‍ സംസ്ഥാനത്ത് കണ്ണൂരിനെ ഒന്നാമതെത്തിച്ചതും ജില്ലയില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജുകള്‍ സ്ഥാപിച്ചതും, കൂത്തുപറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ മിനിസിവില്‍ സ്റ്റേഷനുകള്‍ ആരംഭിച്ചതും മികച്ച നേട്ടമാണ്. കണ്ണൂര്‍ ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ സമാധാനപരമായി നടത്തിയെന്നതാണ് പി.ബാലകിരണിന്റെ മറ്റൊരു നേട്ടം. ഐടി വിദഗ്ദ്ധനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലും മേല്‍നോട്ടത്തിലും പ്രശ്നബാധിത ബൂത്തുകളില്‍ വൈബ് കാസ്റ്റിഗും കാമറ നിരീക്ഷണം തുടങ്ങിയ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കി. ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയതും മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണ്. നിരവധി മൊബൈല്‍ ആപ്പുകളും ആവിഷ്കരിച്ചു നടപ്പാക്കി. ദേശീയ ഗെയിംസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് തുടങ്ങിയവയിലും മികച്ച പ്രവര്‍ത്തനമാണ് കളക്ടറുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് നടപ്പാക്കിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ ദേശീയതലത്തില്‍ കണ്ണൂരിനെ ശ്രദ്ധേയമാക്കിയിരുന്നു.
കണ്ണൂരുകാരുടെ സ്വപ്നപദ്ധതിയായ കണ്ണൂര്‍ വിമാനത്താവള നിര്‍മാണം പുരോഗമിച്ചതിന്റെ പിന്നിലും ബാലകിരണിനു വലിയ പങ്കുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം 4000 മീറ്ററാക്കേണ്ടതിന്റെ ആവശ്യകത ഭരണാധികാരികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയും ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതും ബാലകിരണിന്റെ പ്രത്യേക ഇടപെടലിലൂടെയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ നാശോന്മുഖമായ കുളങ്ങള്‍ക്കു പുതുജീവന്‍ ലഭിച്ചതും പി.ബാലകിരണിന്റെ ശ്രമഫലമായാണ്. 125 കുളങ്ങള്‍ക്കാണ് ഇത്തരത്തില്‍ പുനര്‍ജീവന്‍ ലഭിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസത്തിന്റെ ഭാഗമായി 350 കിയോസ്കുകള്‍ ജില്ലയിലുടനീളം സ്ഥാപിക്കുകയും ചെയ്തു. തീരമേഖലയില്‍ സുനാമി മുന്നറയിപ്പു സംവിധാനം സ്ഥാപിക്കുകയും ചെയ്തു. കണ്ടല്‍ സംരക്ഷണത്തിനായി ‘മിഷന് മാംഗ്രോവ്’ പദ്ധതിക്ക് തുടക്കം കുറിക്കുകയും 600 ഏക്കര്‍ കണ്ടല്‍ പ്രദേശം റിസര്‍വ് ഫോറസ്റ്റായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വകാര്യ കണ്ടല്‍ വനഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു. കണ്ണൂരിനെ വികലാംഗ സൗഹൃദ ജില്ലയാക്കുന്നതിനായി നടപ്പാക്കിയ പദ്ധതികള്‍ ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബസ് റൂട്ടുകള്‍ക്ക് അംഗീകൃത നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ദേശീയതലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്. ആദിവാസി കോളനികളില്‍ നേരിട്ടു ചെന്ന് അവരുടെ വിഷയങ്ങള്‍ മനസിലാക്കുകയും പ്രശ്ന പരിഹാരത്തിനു നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 15 പട്ടികവര്‍ഗ കോളനികളെ മോഡല്‍ കോളനികളാക്കി മാറ്റി. ടൂറിസം മേഖലയില്‍ കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, അഴീക്കോട്ടെ കൈത്തറി വില്ലേജ്, മീന്‍കുന്ന്, ചൂട്ടാട്ട് ബീച്ച് നവീകരണം, വൈതല്‍മല, പാലക്കയംതട്ട്, വെള്ളിക്കീല്‍ ഇക്കോ ടൂറിസം, ധര്‍മശാല സൗഹൃദ വീഥി, പയ്യാമ്പലം ബീച്ചിലെ ക്വാഡ് ബൈക്ക് തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പാക്കിയത് ഡിടിപിസി ചെയര്‍മാന്‍കൂടിയായ കളക്ടറുടെ ഇടപെടലിലാണ്.
2008 ഐഎഎസ് ബാച്ചുകാരനായ ഈ 35 കാരന് 2014 ഫെബ്രുവരി 15 നാണ് കണ്ണൂരിന്റെ കലക്ടറായി ചുമതലയേറ്റത്. എന്‍ജിനിയറിംഗ് ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷം മിസൈല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ച ശേഷമാണ് ഇദ്ദേഹം ഇന്ത്യന്‍ ഭരണ സര്‍വീസില്‍ എത്തുന്നത്. നേരത്തെ കോഴിക്കോട് അസി.കളക്ടര്‍, പത്തനംതിട്ട, തിരുവല്ല, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സബ് കളക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ കളക്ടറാവുന്നതിനു മുമ്പ് ഐടി ആന്‍ഡ് അക്ഷയ ഡറക്ടറായിരുന്നു. റവന്യുവകുപ്പിനെയും ജില്ലയിലെ പ്രധാന ഓഫീസുകളിലും ഡിജിറ്റില്വത്കരണം നടപ്പാക്കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ മാന്താന്‍ അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. പുതിയ കലക്ടറായി മീര്‍ മുഹമ്മദലി ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: