തലശ്ശേരി: ഒരു പരിപാടിയില്‍ ഒന്നിലേറെ മന്ത്രിമാര്‍ യാതൊരു കാരണവശാലം പങ്കെടുക്കാന്‍ പാടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ തിട്ടൂരത്തിന് പുല്ലുവിലയാണ് പിണറായി സര്‍ക്കാര്‍ കല്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 8ന് കോടിയേരി ബാലകൃഷ്ണന്റെ ജില്ലയില്‍ തന്നെ നടക്കാന്‍ പോകുന്നത്.
ഗവ.ബ്രണ്ണന്‍ കോളേജിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് മൂന്ന് മന്ത്രിമാര്‍ ഒരുമിച്ച് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക-നിയമന വകുപ്പ്മന്ത്രി എ.കെ.ബാലനും, വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും 8ന് ഉച്ചയ്ക്ക് 2.30ന് ബ്രണ്ണന്‍ കോളേജില്‍ എത്തിച്ചേരും.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പിണറായി വിജയനും നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എ.കെ.ബാലനുമാണ് നിര്‍വ്വഹിക്കുന്നത്. ഈ ചടങ്ങില്‍ അധ്യക്ഷനാണ് പ്രൊഫ.സി.രവീന്ദ്രനാഥ്.
സിപിഎം സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനമെന്ന നിലക്കാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയന് ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശം നല്കുവാനോ ഉത്തരവിടാനോ കേരളത്തില്‍ ഒരു സിപിഎം നേതാവിനും കഴിയില്ലെന്നും അതിനുമാത്രം ആരും വളര്‍ന്നിട്ടില്ലെന്നും കോടിയേരിയുടെ പാര്‍ട്ടി തിട്ടൂരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൊതുജനം വിലയിരുത്തിയതാണ്.
തനിക്കെതിരെ ശബ്ദമുയര്‍ത്തിയ പാറപ്രം സമ്മേളന ഫെയിമായി വിശേഷിപ്പിക്കപ്പെടുന്ന ഇന്നും ജീവിച്ചിരിക്കുന്ന ഏക വ്യക്തിയുമായ വി.എസ്.അച്ചുതാനന്ദനെ പോലും കറിവേപ്പിലയാക്കി മാറ്റിയ പിണറായി വിജയന് മാര്‍ഗരേഖ ഉപദേശിക്കാമെന്ന കോടിയേരിയുടെ മിഥ്യാധാരണയാണ് 8ന് ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന പരിപാടിയോടെ പൊളിയാന്‍ പോകുന്നത്.
പലതരത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങളും പാര്‍ട്ടിയോട് ആലോചിക്കുക പോലും ചെയ്യാതെ എടുക്കുന്ന പിണറായിയുടെ ഏകാധിപത്യ പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇതില്‍ ചിലത് മാത്രമാണ് ഉപദേശക വിവാദങ്ങള്‍. ഇതിലും വലിയ വിവാദങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ചില സഖാക്കള്‍ രഹസ്യമായി പ്രതിപാദിക്കുന്നത്. പിണറായിയുടെ ഉള്ളിലിരിപ്പ് തിരിച്ചറിഞ്ഞപ്പോഴാണ് കോടിയേരി ഒളിയമ്പ് പ്രയോഗിച്ചുതുടങ്ങിയത്.
അതിന്റെ പ്രഥമ രംഗ പ്രവേശനമാണ് പയ്യന്നൂരില്‍ പ്രതിഫലിച്ചത്. പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഒന്നും കൊള്ളില്ലെന്നാണ് കോടിയേരി പയ്യന്നൂരില്‍ പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയംരക്ഷയ്ക്കായാലും അല്ലെങ്കിലും ശാരീരിക പരിശീലനം നേടണമെന്നും മാര്‍ക്സിറ്റ് പാര്‍ട്ടി കേന്ദ്രത്തില്‍ (വയലില്‍) എത്തുന്ന മറ്റു പാര്‍ട്ടിക്കാരെ വന്നത് പോലെ പോകാനനുവദിക്കാതെ (വരമ്പത്ത്വെച്ച്) നേരിടണമമെന്നും കോടിയേരി ആഹ്വാനം ചെയ്തത് പിണറായിക്കുള്ള പരോക്ഷ വിമര്‍ശനമാണെന്നകാര്യത്തില്‍ സംശയമില്ല. ഇത് പിണറായി വിജയനും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും സ്വന്തം ജില്ലയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മൂന്ന് മന്ത്രിമാര്‍ ഒന്നിച്ച് എത്തിച്ചേരുന്നത്. പാര്‍ട്ടി തിരുമാനത്തിനെതിരെ മുഖ്യമന്ത്രിതന്നെ മറ്റ് മന്ത്രിമാരെയും കൂട്ടി ബ്രണ്ണന്‍ കോളേജില്‍ എത്തിച്ചേരുകയാണ്. ഇതിനെകുറിച്ച് വായതുറക്കാന്‍ പോലും കോടിയേരിക്ക് കഴിയാത്ത നിലയില്‍ തടയിടാനാണ് പിണറായി വിജയന് തയ്യാറാവുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. വരാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ എന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: