കണ്ണൂര്‍: വാടകമുറി ഒഴിയാന്‍ കോടതിയുടെ ഉത്തരവ് വന്നതിനെ തുടര്‍ന്ന് സ്പ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കണ്ണൂര്‍ ബാങ്ക് റോഡില്‍ പ്രഭാത് ജംഗ്ഷനില്‍ വര്‍ഷങ്ങളായ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ ഔട്ട്ലെറ്റാണ് അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നത്. ആഗസ്റ്റ് 13 ന് വൈകുന്നേരം ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് മുറി ഒഴിഞ്ഞു കൊടുക്കണമെന്ന ഹൈക്കോടതി റൈറ്റ് കണ്ട്രോള് കമ്മീഷന്റെ വിധിയാണ് സബ്സിഡി നിരക്കില്‍ ‘ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം പൂട്ടുന്നതിലേക്ക് വഴിതെളിയിച്ചിരിക്കുന്നത്. പുതിയ മുറി കണ്ടെത്താന്‍ ജനപ്രതിനിധികളും കോര്പ്പറേഷന് അധികൃതരും താല്‍പ്പര്യം കാണിക്കാത്തതിനെ തുടര്‍ന്ന് 13ന് ശേഷം സ്ഥാപനം അടച്ചുപൂട്ടുമെന്നുറപ്പായിരിക്കുകയാണ്. കെട്ടിട ഉടമയായ വ്യക്തി വാടക വര്‍ദ്ധിപ്പിച്ചു തരണമെന്നാവശ്യപ്പെടുകയും വര്‍ദ്ധിപ്പിച്ചു നല്കാന് സപ്ലൈക്കോ അധികൃതര്‍ തയ്യാറാവാതിരിക്കുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മുറി ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിക്കുകയും നാല് മാസം മുമ്പ് കോടതി ഉടമയ്ക്കനുകൂലമായി വിധിപ്രസ്താവിക്കുകയുമായിരുന്നു. അടച്ചുപൂട്ടുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സബ്ബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിവരുന്ന ആയിരങ്ങള്‍ മാത്രമല്ല 9-ാളം താല്‍ക്കാലിക തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും. ജോലിനഷ്ടപ്പെടുന്നതോടെ ഇവരുടെ കുടുംബങ്ങള്‍ ദുരിതത്തിലാകും. ഒരേയൊരു സ്ഥിരം ജീവനക്കാരന് മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇയാളുടെ നേതൃത്വത്തില്‍ പുതിയ മുറിക്കായി ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തി വരികയാണെങ്കിലും സ്ക്വയര്‍ ഫീറ്റിന് കെട്ടിട ഉടമകള്‍ 50 രൂപയും മറ്റും ആവശ്യപ്പെടുകയാണ്. നിലവില്‍ 13 രൂപ പ്രകാരം 7800 രൂപയാണ് കെട്ടിടത്തിന് നല്കി വരുന്നത്. 50 രൂപ പ്രകാരം 30000 രൂപ കെട്ടിട ഉടമ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ സപ്ലൈക്കോ അധികൃതര്‍ ഇത്രയും അധിക തുക അംഗീകരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ എല്ലാ ശ്രമവും പരാജയപ്പെട്ട സ്ഥിതിയാണ്. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെയെല്ലാം ശ്രദ്ധയില്‍ രേഖാമൂലവും അല്ലാതെയും ഇക്കാര്യം കൊണ്ടു വന്നിട്ടും സ്ഥാപനം പൂട്ടുന്നെങ്കില്‍ പൂട്ടട്ടെ എന്ന നിലപാടാണ് കൈക്കൊളളുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ കാരണം കണ്ണൂരിലെ ആദ്യത്തെ ഔട്ട്ലെറ്റിനാണ് ദിവസങ്ങള്‍ക്കുളളില്‍ പൂട്ടുവീഴാന്‍ പോകുന്നത്.—പ്ലാസ മാവേലി സ്റ്റോര്‍ എന്ന് ആദ്യകാലത്ത് പേരുകേട്ട സ്ഥാപനം പിന്നീട് ചോയ്സ് ഹോട്ടലിന് സമീപം പ്രവര്‍ത്തിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാസ ജംഗ്ഷനിലേ കെട്ടിടത്തിലേക്ക് മാറ്റുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: