ഇരിട്ടി: വ്യാഴാഴ്ച രാവിലെ ശ്രുതി ബസ്സ് ഇരിട്ടി ബസ്സ്സ്റ്റാന്റില്‍ നിന്നും യാത്ര ആരംഭിച്ചത് ഒരു നിര്‍ദ്ധന കുടുബത്തിലെ 30 വയസ്സുമാത്രം പ്രായമുള്ള വീട്ടമ്മയുടെ ജീവന് സ്വാന്ത്വന മേകാനായിരുന്നു. രണ്ടു വൃക്കകളും തകരാറിലായത് മൂലം ചികിത്സയിലായ തില്ലങ്കേരി തെക്കന്‍ പൊയിലിലെ ശങ്കരന്റേയും പരേതയായ സരോജിനിയുടെയും മകള്‍ കെ.സജിനയുടെ ചികിത്സാ സഹായ നിധിയിലേക്ക് പണം കണ്ടെത്താനായിരുന്നു ശ്രുതി ബസ്സിന്റെ യാത്ര. മുന്‍പ് മെരുവബായിയില്‍ വെച്ചുണ്ടായ ബസ്സ് അപകടത്തില്‍ സജിനയുടെ അമ്മ സരോജിനി മരണ മടഞ്ഞിരുന്നു.
നിര്‍ദ്ധന കുടുംബമാണ് സജിനയുടേത്. ഭര്‍ത്താവ് പ്രമോദ് കൂലിപ്പണിഎടുത്താണ് കുടുംബം പോറ്റുന്നത്. 7വയസ്സുള്ള ഒരുമകനും ഇവര്‍ക്കുണ്ട്. രണ്ടു വൃക്കകളും തകരാറിലായതോടെ ഇവരുടെ കുടുംബം ചികിത്സാചിലവ് താങ്ങാനാവാതെ ദുരിതത്തിലായതോടെ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി വരികയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് വൃക്ക മാറ്റി വെക്കുവാന്‍ മാത്രം പതിനഞ്ച് ലക്ഷം രൂപയോളം ചെലവ് വരും എന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇത് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് നാട്ടുകാര്‍. ശ്രുതി ബസ്സും ഈ സാന്ത്വന പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയായിരുന്നു.
ബസ്സിന്റെ സ്വാന്ത്വന ഓട്ടം രാവിലെ ഇരിട്ടി പുതിയ ബസ്സ് സ്റ്റാന്റില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രശാന്തന് മുരിക്കോളി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് മെമ്പര്‍ മാരായ യു. സി. നാരായണന്, പി.—വി. കാഞ്ചന, ചികിത്സാ സഹായ കമ്മിറ്റി പ്രവര്‍ത്തകരായ മുരളീധരന് കൈതേരി, വത്സന് തില്ലങ്കേരി, വി. മോഹനന്, ബാബു ഈയംബോര്‍ഡ്, കെ.—എ. ഷാജി, ടി. സനോജ് കുമാര്‍, കെ. ഷെല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: