പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ കഴിഞ്ഞ മാസം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം നടത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരെയും ബിഎംഎസ് മേഖലാ പ്രസിഡണ്ടായിരുന്ന രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളേയും അറസ്റ്റ് ചെയ്യാനാകാതെ പോലീസ് ബുദ്ധിമുട്ടുന്നു. പ്രതികളെ പിടികൂടാനായി റെയ്ഡ് നടത്തുന്ന പോലീസുകാരെ പാര്‍ട്ടി നേതാക്കല്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുന്നത് പതിവാകുകയാണ്. ഇതുകാരണം റെയ്ഡോ പ്രതികളെ കണ്ടെത്താനുളള അന്വേഷണങ്ങളോ വേണ്ട രീതിയില്‍ നടക്കാത്ത സ്ഥിതിയാണ്. സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തുന്ന റെയ്ഡ് അവസാനിപ്പിക്കണമെന്നാവശ്യപ്പട്ട് കഴിഞ്ഞ ദിവസം നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി സിപിഎമ്മുകാര്‍ പയ്യന്നൂര്‍ സ്റ്റേഷനിലെത്തി എസ്ഐ ഉള്‍പ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അക്രമങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ യാതൊരു വിധത്തിലും അറസ്റ്റ് ചെയ്യാന്‍ വിടില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം. ഇത് വ്യക്തമാകുന്നതായിരുന്നു കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം.
സംഘപരിവാര്‍ പ്രവര്‍ത്തകരുടെ 20 ഓളം വീടുകളും നിരവധി വാഹനങ്ങളും അക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പയ്യന്നൂരിലെയും സമീപ പ്രദേശങ്ങളിലേയും നൂറോളം സിപിഎമ്മുകാര്‍ പ്രതികളാണ്. എന്നാല്‍ ഭവനഭേദനം ഉള്‍പ്പെടെയുളള കേസുകളില്‍ ഉള്‍പ്പട്ടിട്ടുള്ള പ്രതികളില്‍ കേവലം പത്തോളം പേരെയാണ് പോലീസിന് ഇതുവരെ പിടികൂടാനായത്. രാമചന്ദ്രന്റെ കൊലപാതക കേസിലാവട്ടെ നാലുപേരേയാണ് ഇതുവരെ പോലീസ് അറസ്റ്റു ചെയ്തത്. ആദ്യം 21 പ്രതികളുണ്ടെന്ന് പറഞ്ഞ പോലീസ് ഇപ്പോള്‍ പറയുന്നത് ആറുപേര്‍ മാത്രമേ നേരിട്ട് കൊലയില്‍ പങ്കാളികളായിട്ടുളളൂവെന്നാണ്. സിപിഎം ജില്ലാ നേതൃത്വം തന്നെ നേരിട്ടിടപെട്ട് പ്രതികളായ നേതാക്കളെ കേസില്‍ നിന്നും ഒഴിവാക്കിയതായാണ് സൂചന. ഇതാണ് പോലീസ് വാക്കുമാറ്റിയതിനു പിന്നിലെന്നറിയുന്നു.
സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ശക്തി കേന്ദ്രങ്ങളിലൊന്നായ പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കളേയും ഭയന്ന് പോലീസ് പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ചാണ് എല്ലാ കാലത്തും പ്രവര്‍ത്തിക്കാറുളളത്. ഇപ്പോള്‍ അക്രമവും കൊലപാതകവും നടന്ന ശേഷവും ഇത് തുടരുകയാണെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ പല പോലീസ് ഉദ്യോഗസ്ഥരും നേരത്തെ പാര്‍ട്ടിക്കു വേണ്ടിയും പോഷക സംഘടനകള്‍ക്കു വേണ്ടിയും സജീവമായി പ്രവര്ത്തിച്ചവരാണെന്നതും കേസന്വേഷണങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്തതിന് കാരണമാണെന്ന് പറയപ്പെടുന്നു. രാമചന്ദ്രന് വധം അന്വേഷിച്ചു കൊണ്ടിരുന്ന ശ്രീകണ്ഠാപുരം സിഐ അബ്ദുള്‍ റഹീമിനെ കഴിഞ്ഞ ദിവസം കാസര്‍കോട്ടേക്ക് മാറ്റിയതിനു പിന്നിലും കേസ് അട്ടിമറിക്കാനുളള നീക്കമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: