കണ്ണൂര്‍: നഗരത്തെ കുറ്റവാളികളും സാമൂഹ്യവിരുദ്ധരും താവളമാക്കുന്നത് തടയാന്‍ പോലീസിന്റെ സഹകരണത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ ഹൃദയഭാഗത്തും പരിസരങ്ങളിലുമായി 90 ലക്ഷം രൂപ ചെലവില്‍ 60 ഓളം കാമറകള്‍ സ്ഥാപിക്കും. ഇതിനായി പോലീസ് അധികൃതരും കോര്‍പ്പറേഷനും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു.
ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ പിടികിട്ടാപ്പുള്ളികളും കൊടുംക്രിമിനലുകളും കണ്ണൂര്‍ നഗരത്തിലിറങ്ങിയാല്‍ പോലീസ് വലയിലാകും. ഫേസ് റെകഗ്നൈസര് എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ചു പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഈ ഫോട്ടോയും നഗരത്തില്‍ കാമറയ്ക്കു മുന്നിലൂടെ കടന്നുപോകുന്ന പിടികിട്ടാപ്പുള്ളിയുടെ ഫോട്ടോയും സാമ്യമുണ്ടെങ്കില്‍ പോലീസ് കണ്ട്രോള് റൂമിലും ഡിവൈഎസ്പിയുടെ കംമ്പ്യൂട്ടറിലും പ്രത്യേക ശബ്ദത്തോടെ തിരിച്ചറിയാനാകും. പ്രതികളുടെ മുഖം സൂം ചെയ്തു കാണിക്കാനുള്ള സാങ്കേതിക വിദ്യയും ഒരുക്കാന്‍ പദ്ധതിയുണ്ട്.
വന്‍നഗരങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഇത്തരം കാമറകളുടെ സാങ്കേതികവിദ്യ കണ്ണൂരിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. പോലീസ് കണ്ട്രോള് റൂമിലും ഡിവൈഎസ്പി ഓഫീസിലും കാമറകള്‍ മോണിറ്റര്‍ ചെയ്യാനാണ് നീക്കം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ചാല്‍ ഉടന്‍ ഹൈവേ പോലീസിനും ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് എസ്ഐമാര്‍ക്കും വിവരങ്ങള്‍ കൈമാറും. 24 മണിക്കൂറും നിരീക്ഷണം ഉണ്ടാകും.
ബിഒടി അടിസ്ഥാനത്തില്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് കാമറകള്‍ സ്ഥാപിക്കുക. കാമറ തൂണുകള്‍ക്ക് ഇവരുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ഉണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടുലക്ഷം രൂപ കോര്‍പറേഷനില്‍ അടയ്ക്കണം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്ത്രീ സുരക്ഷാ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാള്‍ടെക്സ് ജംഗ്ഷന്, താണ, മേലെചൊവ്വ, ജില്ലാ ആശുപത്രി പരിസരം, ജെഎസ് പോള്‍, ശ്രീനാരായണ പാര്‍ക്ക്, പയ്യാമ്പലം, പ്ലാസ, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, പുതിയ-പഴയ ബസ്സ്റ്റാന്‍ഡുകള്‍, സ്റ്റേഡിയം കോര്‍ണര്‍ തുടങ്ങി 40 ഓളം കേന്ദ്രങ്ങളിലാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക.
തലശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം എന്ന കമ്പനിക്കാണ് കാമറകള്‍ സ്ഥാപിക്കാനുള്ള കരാര്‍ നല്‍കിയിട്ടുള്ളത്. സ്വാതന്ത്ര്യദിനത്തോടെ 30 ഓളം കാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ബാക്കി കാമറകള്‍ രണ്ടു മാസത്തിനകം സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: