കമ്പംമെട്ട്: ചെക്ക് പോസ്റ്റില്‍ എക്സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആഡംബര ഇരുചക്ര വാഹനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര് പിടിയില്‍. തമിഴ്നാട് കമ്പം സ്വദേശി ഈശ്വരന്(23), കോഴിക്കോട് വെണ്ടേരി സ്വദേശി അക്ഷയ് (21) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയക്ക് രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് രണ്ട് ലക്ഷം രൂപ വിലവരുന്ന ബൈക്കിന്റെ സീറ്റിനടിയില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കമ്പംമെട്ട് സ്റ്റേഷനിലെ അഡി. എസ് ഐ ജോസ്, എക്സൈസ് ചെക്ക്പോസ്റ്റ് ഇന്‍സ്പെക്ടര്‍ സജികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ബിടെക് വിദ്യാര്‍ത്ഥിയായ അക്ഷയ് സീനിയറായി പഠിച്ചയാളാണ് ഈശ്വരന്. ഈ ബന്ധമാണ് കഞ്ചാവ് നാട്ടിലേക്ക് കടത്തുന്നതിന് ഉപയോഗിച്ചത്. ഇവരുടെയൊപ്പം മറ്റൊരു ബൈക്കിലും ഒരാളുണ്ടായിരുന്നു. പരിശോധനയില്‍ കഞ്ചാവ് കണ്ടെത്താത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ജില്ലയിലെ എക്സൈസ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമല്ലായെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എകസൈസ് ഇവിടെ പരിശോധന തുടങ്ങിയത്. നാളിത് വരെ കാര്യമായ കേസുകളൊന്നും ഇവിടെ എക്സൈസ് പിടികൂടിയിരുന്നുമില്ല. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: