ആലപ്പുഴ: എഐവൈഎഫ് മേഖലാ സെക്രട്ടറിയും ഐസിഐസിഐ ബാങ്ക് അസി. മാനേജരുമായിരുന്ന യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതികളായ എഴു സിപിഎമ്മുകാര്‍ക്കും ജീവപര്യന്തം തടവുശിക്ഷ.
ആലപ്പുഴ കാളാത്ത് വൈദേഹി വീട്ടില്‍ ശിവാനന്ദന്റെ മകന് അജു (23)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാളാത്ത് വാര്‍ഡില്‍ തുമ്പയില്‍ തടിക്കല്‍ വീട്ടില്‍ ഷിജി ജോസഫ് (44), ആര്യാട് പതിമൂന്നാം വാര്‍ഡില്‍ കൊച്ചുകളം വീട്ടില്‍ ജോസഫ് ആന്റണി (26), കാളാതടിക്കല് വീട്ടില്‍ വിജേഷ് (28), വെളിംപറമ്പില്‍ വീട്ടില്‍ നിഷാദ് (29), പുത്തന്‍പുരയ്ക്കല്‍ സൈമണ്‍ വി. ജാക്ക് (30), മൂലയില്‍ വീട്ടില്‍ തോമസുകുട്ടി (34), മേത്തര്‍ തടിക്കല്‍ വീട്ടില്‍ സിനു വര്‍ഗീസ് (26) എന്നിവരെയാണ് ജീവപര്യന്തം തടവിനുശിക്ഷിച്ച് ആലപ്പുഴ സെഷന്‍സ് കോടതി ഉത്തരവായത്.
കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി വിലയിരുത്തി. 2008 നവംബര്‍ 16നു രാത്രി 11.30നായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ ഷിജി ജോസഫിന് വീടുപണിയുടെ നിര്‍മ്മാണക്കരാര്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമം. അജുവിനൊപ്പമുണ്ടായിരുന്ന കൊറ്റംകുളങ്ങര വാര്യംപാണിയില് വീട്ടില്‍ അഭിലാഷിനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ദൃക്സാക്ഷിയായ അഭിലാഷിന്റെ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 22 പേരെയും പ്രതിഭാഗത്തുനിന്ന് രണ്ടുപേരെയും വിസ്തരിച്ചിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസാണ് കേസ് ചാര്‍ജ്ജ് ചെയ്തത്.
~ഒരുവിഭാഗം അഭിഭാഷകര്‍ തടയുമെന്ന് പ്രഖ്യാപിച്ചതിനാല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ കയറി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനും പ്രതികളുടെ ചിത്രമെടുക്കാനും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: