കൊച്ചി: പീഡിപ്പിച്ച ശേഷം രക്തം കുടിപ്പിക്കുന്നുവെന്ന് പറയുന്ന സാത്താന്റെ സംഘത്തെ (ബ്ലാക്ക് മാസ്) കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. രഹസ്യാന്വേഷണ വിഭാഗത്തിന് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ രണ്ട് യുവതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. പതിനാലുകാരിയെ പീഡിപ്പിച്ചത് സാത്താന്റെ സംഘത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
പീഡനത്തിനിരയായ തന്റെ ശരീരത്തില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചു വിട്ടുവെന്ന് പെണ്‍കുട്ടി കുന്നത്തുനാട് സിഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തിലെ ചിപ്പിനെ കുറിച്ചറിയാന്‍ ഇന്ന് കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്ക് ഹാജരാക്കും. പീഡന കേസില്‍ പിടിയിലായ രണ്ട് യുവതികള്‍ വഴി കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചുവെന്നും ഹോം സ്റ്റേയിലെ അടച്ചിട്ട മുറിയില്‍ വച്ച് ജ്യൂസ് നല്കി മയക്കിയ ശേഷം പീഡിപ്പിച്ചുവെന്നുമാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. മയക്കത്തില്‍ നിന്നുമുണര്‍ന്നപ്പോള്‍ ഉച്ചത്തിലുളള ആരാധനയാണ് നടന്നിരുന്നതെന്നും കുട്ടി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാത്താന് സേവ കേരളത്തില്‍ കൂടുന്നതായി വിവരം ലഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളും പോലീസ് ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്. ഒക്ടോബര്‍ 31 ആണ് സാത്താന് ദിനമായി സംഘം ആഘോഷിക്കാറുളളതെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളില്‍ ആരാധന നടന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ട്, കൊച്ചി, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആരാധന നടന്നിട്ടുള്ളത്. നഗരങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിലും വന്‍കിട ഫ്ലാറ്റുകളിലുമാണ് ആരാധന. ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള കുര്‍ബാനയുടെ വികൃതാനുകരണമെന്ന് അറിയപ്പെടുന്ന കറുത്ത കുര്‍ബാന അര്പ്പിച്ചാണിവര് ചെകുത്താനെ ആരാധിക്കുന്നത്. ചെകുത്താനെ വാഴ്ത്തുന്ന ഗാനങ്ങളോടെ തുടങ്ങുന്ന ശുശ്രൂഷ മൂന്നു മണിക്കൂറിലധികം നീളും. മദ്യവും മയക്കുമരുന്നും ഇതിന്റെ ഭാഗമാണ്. കറുത്ത പുരോഹിത വസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. കറുത്ത മെഴുകുതിരികള്‍, തലതിരിഞ്ഞ കുരിശ് തുടങ്ങിയവയും ആരാധനയില്‍ ഉപയോഗിക്കും. അമേരിക്കയില്‍ സ്ഥാപിതമായ ചര്‍ച്ച് ഓഫ് സാത്താന് ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കഴിഞ്ഞതായാണ് വിവരം.
ഈ സംഘടനയില്‍ രണ്ടു തരം അംഗങ്ങള്‍ ആണുള്ളത്. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും. ആക്ടീവ് അംഗങ്ങളായി എല്ലാവര്ക്കും ചേരാന്‍ സാധിക്കില്ല. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം സംഘം നേരിട്ടു ക്ഷണിച്ചാലേ ആക്ടീവ് മെമ്പര്‍ ആകാന്‍ സാധിക്കൂ. അവിടെയും വിശ്വാസമാര്‍ജിച്ചാല്‍ പൂജകള്‍ അര്‍പ്പിക്കുന്നതില്‍ തുടങ്ങി മറ്റ് ആരാധനകളിലെല്ലാം പങ്കെടുക്കാന്‍ കഴിയും. ഇതിനിടെ മയക്കു മരുന്നു മാഫിയയുമായി സംഘത്തിന് ബന്ധമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: