വൈക്കം: വൈക്കം സത്യാഗ്രഹത്തിന്റെ പോരാട്ട മണ്ണില്‍ കയറികിടക്കാന്‍ ഇടമില്ലാത്തവര്‍ നടത്തുന്ന സമരം 200 ദിനങ്ങള്‍ പിന്നിട്ടു. കെഎസ്പിഎംഎസിന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിന്റെ പടിക്കല്‍ നടക്കുന്ന സത്യാഗ്രഹസമരപന്തലില് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് ഇന്നലെ എത്തി. 13 ഓ ളം കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പട്ടിക വര്‍ഗ്ഗത്തില്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നംഗീകരിച്ച എംഎല്‍എ അടക്കമുള്ള അധികൃതര്‍ മൂന്ന് സെന്റ് സ്ഥലം വീതം നല്കുവാന് കണ്ടെത്തിയിരുന്നു. എന്നാല്‍ വസ്തുവിന്റെ രേഖകള്‍ കൈമാറാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് സി.കെ.ആശ എംഎല്‍എ സമരസമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരപന്തല്‍ ഉപേക്ഷിച്ച് പോയാല്‍ കിടക്കാനിടമില്ലെന്നും അതുകൊണ്ട് വസ്തുവിന്റെ രേഖകള്‍ ലഭിച്ചശേഷമെ സമരം അവസാനിപ്പിക്കാന്‍ കഴിയുവെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്ന വേണു പറഞ്ഞു. അതോടെ പ്രശ്നപരിഹാരശ്രമങ്ങള്‍ ഏതാണ്ട് ഉപേക്ഷിച്ച അവസ്ഥയിലാണ് അധികൃതര്‍. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയ്യെടുത്ത എംഎല്‍എ ഇപ്പോള്‍ പിന്നോക്കം പോയത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: