ആലപ്പുഴ: നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മൂന്നുപേരെ കാണാതായി. രണ്ടുപേരെ മറ്റു ബോട്ടുകള്‍ രക്ഷപെടുത്തി. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ കെഎല്‍സി ജങ്ങ്ഷനില്‍ ഡോളി മന്ദിരത്തില്‍ സേവ്യര്‍ (42), ബോട്ടിന്റെ സ്രാങ്ക് കൂടിയായ ചവറ കോവില്തോട്ടത്തില് കിണറ്റിന് കരയില്‍ ജസ്റ്റിന് (42) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ബോട്ടിലിടിച്ച കപ്പലിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. നേവിയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്. രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെച്ച് കൊന്നവിവരം മരിച്ച ജസ്റ്റിനാണ് ആദ്യം പുറംലോകത്തെ അറിയിച്ചത്.
ചവറ കോവില്‍ത്തോട്ടം കിണറ്റിന്കരയില് പരേതനായ ലിയോണിന്റെയും മേരിയുടെയും മകന് ജസ്റ്റിന് (41), നീണ്ടകര പുത്തന്‍തുറ ആന്റണി ഭവനത്തില്‍ സേവ്യര്‍ (43) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ചവറ കോവില്‍ത്തോട്ടം കല്ലിശേരില് ക്ലീറ്റസ് ( തങ്കച്ചന്- 35), കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ സന്തോഷ്, ബര്‍ണാഡ് എന്നിവരെയാണ് കാണാതായത്. കോവില്‍ത്തോട്ടം സ്വദേശികളായ ഡോളി മന്ദിരത്തില്‍ ജോസഫ്, മേക്കാ ജോണി ഭവനത്തില്‍ മൈക്കിള്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഫെബ്രുവരി 26ന് രാത്രിയിലാണ് നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി ബോട്ട് കടലില്‍ പോയത്.
കൊല്ലം തങ്കശേരി ജേക്കബ്ബ് ആന്റണിയുടെ ഡോണ്‍ എന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. മെറ്റില്‍ഡയാണ് മരിച്ച ജെസ്റ്റിന്റെ ഭാര്യ. ചവറ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാം തരം വിദ്യാര്‍ഥിയായ മാക്സണ്‍ (12), കോവില്‍ത്തോട്ടം സെന്റ് ലിഗോറിയസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ജിനി (10) എന്നിവര്‍ മക്കളാണ്. സോണിയയാണ് മരിച്ച സേവ്യറിന്റെ ഭാര്യ. ചവറ ബോയ്സ് എച്ച് എസ് എസ് എട്ടാം തരം വിദ്യാര്‍ഥിയായ ആന്റണി (14), ചവറ മുക്കുത്തോട് യുപി സ്കൂള്‍ ആറാം തരം വിദ്യാര്‍ഥിയായ അല്വിന് (12) എന്നിവരാണ് മക്കള്‍. പ്രീതയാണ് കാണാതായ ക്ലീറ്റസിന്റെ ഭാര്യ.
ചേര്‍ത്തല അന്ധകാരനഴിക്ക് വടക്ക് മനക്കോടം പടിഞ്ഞാറ് 13 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 12.30നും 1നും ഇടയ്ക്കാണ് അപകടമുണ്ടായതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സേവ്യറിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. രാവിലെ 6.45ഓടെ തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിലാണ് മൃതദേഹം എത്തിച്ചത്. ജസ്റ്റിന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെയാണ് എത്തിച്ചത്. നേവിയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഇടിച്ച കപ്പലിനെ കണ്ടെത്താനായില്ല. കോസ്റ് ഗാര്‍ഡിന്റെ മൂന്ന് ബോട്ടും, നേവിയുടെ രണ്ട് ബോട്ടും, രണ്ട് ഹെലികോപ്റ്ററുകളുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മന്ത്രിമാരായ ഷിബു ബേബിജോണ്‍, കെ.ബാബു, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്. രാജേന്ദ്രന് എന്നിവര്‍ തോട്ടപ്പള്ളിയിലും പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരേയും സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5,000 രൂപയും പരിക്കേറ്റവര്‍ക്ക് 2,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം അനുവദിച്ചു.
ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി കേന്ദ്ര ഷിപ്പിംഗ്മന്ത്രി ജി.കെ. വാസന് അറിയിച്ചു. കൊച്ചിയിലെ മെര്‍ക്കന്റെയില്‍ മറൈന്‍ വിഭാഗത്തിനാണ് അന്വേഷണത്തിന്റെ ചുമതല. ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: