ശിവാകൈലാസ്
കാട്ടാക്കട: തുണയാകേണ്ടവര്‍ കുടിയിറക്കാനൊരുങ്ങിയതോടെ സീതയ്ക്കും മക്കള്‍ക്കും ഇനി ആശ്രയം തെരുവുമാത്രം. ചെറ്റക്കുടിലിലെ ഇല്ലായ്മകളില്‍ നട്ടം തിരിയുന്ന ഇവര്‍ക്ക് കുടിയിറക്കു ഭീഷണി കൂടിയായപ്പോള്‍ ജീവിതം ചോദ്യചിഹ്നമാകുന്നു. കാട്ടാക്കട കണ്ടല കാവിന്‍പുറം റോഡരികത്തു വീട്ടില്‍ സീത(39), മക്കളായ കിരണ്‍കുമാര്‍ (18), ചാന്ദിനി (17), അഖില്‍ (15) എന്നിവരാണ് ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നത്.
എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന ചിതലരിച്ചു ചെത്തുതുടങ്ങിയ ഓലപ്പുരയും ഇടിഞ്ഞു വീഴാന്‍ തുടങ്ങിയ മണ്ചുമരുകള്ക്കുള്ളിലുമാണ് ഇവരുടെ വാസം. യാതൊരു അടച്ചുറപ്പുമില്ലാതെ ഈ മണ്കുടിലില് പ്രായ പൂര്‍ത്തിയായ മകളെയും അവളുടെ സഹോദരങ്ങളെയും ചിറകിനടി
യില്‍ ഒതുക്കി രാത്രി പകലാക്കി കഴിയുകയാണ് സീത. മഴയും വെയിലും വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ കീറിയ പരസ്യ ഫഌക്സ് കൂരയ്ക്ക് മുകളിലൂടെ വലിച്ചു കെട്ടിയാണ് രക്ഷ നേടുന്നത്.
ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പെ സീതയെയും മക്കളെയും ഉപേക്ഷിച്ചു പോയി. ഭര്‍ത്താവിന്റെ പേരിലുള്ളതാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന വീട്. കുടുംബ വീടായ ഇവിടെ നിന്നും മാറിക്കൊടുക്കണം എന്നതാണ് സീതയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ ആവശ്യം. മറ്റാശ്രയം ഒന്നുമില്ലാത്ത ഇവര്‍ എന്ത് ചെയ്യണമെന്നും എങ്ങോട്ടു പോകണമെന്നും അറിയാതെ വിലപിക്കുകയാണ്. മൂത്തമകനായ കിരണ്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തുശ്ചമായ ശമ്പളത്തില്‍ ജോലിക്കു പോകുന്നതിനാലാണ് കുടിലില്‍ വല്ലപ്പോഴുമെങ്കിലും അടുപ്പ് പുകയുന്നത്. പ്ലസ് വണ്ണിന് പഠിക്കുന്ന ചാന്ദിയുടെയും ഒന്‍പതാം ക്ലാസ്സുകാരനായ അഖിലിന്റെയും പഠന ചിലവും വീട്ടുചിലവും കൂട്ടിമുട്ടിക്കാന്‍ പലപ്പോഴും കിരണിനു കഴിയാറില്ല. ഒരു തുണ്ടു ഭൂമി പോലും സ്വന്തമായില്ലാത്ത ഇവരെ മണ്ണും വീടും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പഞ്ചായത്തും തയ്യാറല്ല. മാസം തോറും ഇരുപത്തി അഞ്ചുകിലോ റേഷന്‍ ലഭ്യമാക്കേണ്ട ആശ്രയ പദ്ധതിയില്‍ ഇവരുമുണ്ട്. അതായിരുന്നു കുടുംബത്തിന്റെ പട്ടിണി മാറ്റിയിരുന്നതും. എന്നാല്‍ പദ്ധതി പ്രകാരം ഇപ്പോള്‍ പച്ചരിയും ഗോതമ്പും അരിയും ഉള്‍പ്പടെ പതിനഞ്ചു കിലോ മാത്രമാണ് നല്‍കുന്നത്. പലപ്പോഴായി രോഗിയായ സീതയ്ക്ക് ചികിത്സയ്ക്കും വീട്ടിലെ ആവശ്യത്തിനും പലരില്‍ നിന്നും വാങ്ങിയ കടം ബാദ്ധ്യതയായി നില്ക്കുന്നു. കൂട്ട ആത്മഹത്യയെന്ന ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം സ്വപ്നം കാണുകയാണിവര്‍. ഭൂരഹിതരില്ലാത്ത കേരളം വാഗ്ധാനം ചെയ്യുന്നവര്‍ ഇവരുടെ കണ്ണീരൊപ്പാന്‍ തയ്യാറായെങ്കില്‍ എന്ന പ്രാര്‍ത്ഥനയാണ് ഈ കുടുംബത്തെ അറിയുന്നവര്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: